tiger

കുറുക്കൻമൂല: വയനാട്ടിൽ വീണ്ടും കടുവയിറങ്ങി. കുറുക്കൻമൂലയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് കടുവ ഇറങ്ങിയത്. പുതിയിടം വടക്കുമ്പാടത്ത് ജോണിന്റെ പശുവിനെ കൊന്നു. സമീപത്തുള്ള പരുന്താനിയില്‍ ലൂസി ടോമിയുടെ ആടിനേയും കടുവ പിടിച്ചു. ഇതോടെ കടുവ കൊന്ന വളർത്തുമൃഗങ്ങളുടെ എണ്ണം പതിനേഴായി.


കടുവയ്ക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് വനംവകുപ്പ്‌. പല ഭാഗത്തായി അഞ്ച് കൂടുകൾ വച്ച് കെണിയൊരുക്കി പരിശോധന തുടരുകയാണ്. ഇന്നലെ പുലർച്ചെയും കടുവ നാട്ടിലിറങ്ങിയിരുന്നു.

കടുവയുടെ ചിത്രം നേരത്തെ വനംവകുപ്പ് പുറത്തുവിട്ടിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിൽ കുറുക്കൻമൂലയിലെ വഴിയിലൂടെ കടുവ നടക്കുന്ന ചിത്രമാണ് പുറത്തുവിട്ടത്. മുറിവേറ്റതോടെ കാട്ടിൽ ഇര തേടാൻ വിഷമിക്കുന്നതുകൊണ്ടാകാം നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെ വേട്ടയാടൽ ശീലമാക്കിയിരിക്കുന്നതെന്നാണ് നിഗമനം.