
ജയ്‌പൂർ: കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം. ഉത്തർപ്രദേശ് സ്വദേശിയായ മൊഹ്‌സിൻ(29) ആണ് മരിച്ചത്. കാമുകിയുടെ ഭർത്താവിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ഇരുപത്തിയൊൻപതുകാരൻ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയതെന്ന് പൊലീസ് പറഞ്ഞു.
' മൊഹ്‌സിന് വിവാഹിതയായ ഒരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. രണ്ട് വർഷം മുമ്പ് നൈനിറ്റാളിൽ നിന്ന് മൊഹ്‌സിനോടൊപ്പം ഇവർ ഒളിച്ചോടി. യുവതിയുടെ പ്രായപൂർത്തിയാകാത്ത മകൾക്കൊപ്പം ഇരുവരും പ്രതാപ് നഗർ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ഒരു ഫ്ലാറ്റിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ഭർത്താവ് അവളെ അന്വേഷിച്ച് ജയ്പൂരിലെത്തുകയായിരുന്നു. ഇയാളിൽ നിന്ന് രക്ഷപ്പെടാനാണ് യുവാവ് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയത്.'- പൊലീസ് പറഞ്ഞു.
ഞായറാഴ്ചയാണ് ഇവർ താമസിക്കുന്ന ഫ്ലാറ്റിലേക്ക് യുവതിയുടെ ഭർത്താവ് എത്തിയത്. ഇയാളെ കണ്ട് മൊഹ്‌സിൻ പേടിച്ച് ബാൽക്കണിയിലേക്ക് ഓടുകയും താഴേക്ക് ചാടുകയുമായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതിയും ഭർത്താവും ഒളിവിലാണ്. യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.