
തിരുവനന്തപുരം: വ്യവസായ സംരംഭങ്ങൾക്ക് തടസം സൃഷ്ടിക്കുന്നവരെ നാട് തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പതിനായിരം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്തെ ലുലു മാളിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
'ഇതുപോലുള്ള സംരംഭകർ പലരും നമ്മുടെ നാട്ടിലേക്ക് വരേണ്ടതുണ്ട്. ഒരുപാട് പുതിയ സംരംഭങ്ങൾ നമ്മുടെ നാട്ടിൽ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണ്. നാളത്തെ തലമുറ ആഗ്രഹിക്കുന്ന തൊഴിൽ, അതിനുള്ള സൗകര്യം നല്ലരീതിയിൽ ഒരുക്കേണ്ടതായിട്ടുണ്ട്.'- മുഖ്യമന്ത്രി പറഞ്ഞു.
സംരംഭങ്ങൾക്ക് തടസം സൃഷ്ടിക്കുന്നവരെ നാട് തിരിച്ചറിയണം. സാധാരണ നിലയിൽ നമ്മുടെ സംസ്ഥാനത്ത്, ഒരു ചുരുങ്ങിയ കാലയളവിൽ വ്യവസായ മേഖലയിൽ പതിനായിരം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനാണ് സർക്കാർ ഇപ്പോൾ ഉദ്ദേശിക്കുന്നത്. നിക്ഷേപ സൗഹാർദ്ദമാക്കാൻ സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികൾ അൻപത് കോടിയിലധികം നിക്ഷേപമുള്ള സംരംഭങ്ങൾക്ക്, മറ്റെല്ലാ കാര്യങ്ങളും ശരിയാക്കാൻ അവർക്ക് സാധിച്ചാൽ ഏഴ് ദിവസത്തിനുള്ളിൽ ലൈസൻസ് നൽകുന്ന ഒരു പുതിയ നിലയിലേക്ക് നമ്മുടെ നാട് മാറിയിരിക്കുകയാണ്. അതിനായി ഒരു നിയമവും പാസാക്കി കഴിഞ്ഞിട്ടുണ്ട്.- മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ സൗഹൃദ നടപടികൾ വഴി സമീപകാലത്ത് സംസ്ഥാനത്ത് 3200 കോടിയുടെ നിക്ഷേപ വാഗ്ദാനങ്ങൾ ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.