
ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി ഇന്ധന നികുതിയിനത്തിൽ മാത്രം കേന്ദ്രത്തിന്റെ ഖജനാവിലേക്ക് എത്തിയത് എട്ട് ലക്ഷം കോടി രൂപ. ധനകാര്യമന്ത്രി നിർമ്മല സൂതാരാമൻ പാർലമെന്റിൽ അറിയിച്ചതാണ് ഇക്കാര്യം. 2020-21 സാമ്പത്തിക വർഷത്തിൽ മാത്രം 3.71 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ലഭിച്ചതിൽ ഏറ്റവും കൂടിയ നികുതി തുകയാണിത്. 2018-19 സാമ്പത്തിക വർഷത്തിൽ 2.10 ലക്ഷം കോടിയും, 2019-20ൽ 2.19 ലക്ഷം കോടിയും പിരിച്ചെടുത്തെന്ന് ധനകാര്യ മന്ത്രി പാർലമെന്റിനെ രേഖാമൂലം അറിയിച്ചു.
മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം പെട്രോളിനും ഡീസലിനുമുള്ള തീരുവകളും വർദ്ധിപ്പിച്ചിരുന്നു. പെട്രോളിനുള്ള എക്സൈസ് തീരുവ 2018ൽ ലിറ്ററിന് 19.48 രൂപയായിരുന്നു. 2021ൽ ഇത് 27.90 രൂപയാക്കി വർദ്ധിപ്പിച്ചു. ഡീസൽ തീരുവ 15.33 രൂപയിൽ നിന്നും 21.80 രൂപയായാണ് വർദ്ധിപ്പിച്ചത്. ഈ വർഷം നവംബറിൽ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈ് തീരുവ അഞ്ച് രൂപയും 10 രൂപയും കുറച്ചിരുന്നു.