
ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ കൈയേറ്റം ചെയ്‌തെന്ന പരാതിയിൽ മന്ത്രി സജി ചെറിയാന്റെ ഗണ്‍മാനെ സസ്‌പെന്‍ഡ് ചെയ്തു. ഗണ്‍മാന്‍ അനീഷ് മോനെ സസ്‌പെന്‍ഡ് ചെയ്ത് ഇന്റലിജന്‍സ് ഐ. ജിയാണ് ഉത്തരവിറക്കിയത്. അനീഷ് മോനെതിരെ വകുപ്പുതല അന്വേഷണം നടത്താനും ഉത്തരവില്‍ പറയുന്നു.
ശനിയാഴ്ച രാത്രി 11.45ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പതിനാറാം വാര്‍ഡിലായിരുന്നു സംഭവം. ഗണ്‍മാന്‍ കൈയേറ്റം ചെയ്തതായി ഹൗസ് സര്‍ജന്‍ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അനീഷിന്റെ പിതാവ് കുഞ്ഞുകുഞ്ഞിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ രോഗിയുടെ നില ഗുരുതരമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രോഗി മരിച്ചതോടെ ചികിത്സാ പിഴവാണെന്ന് ആരോപിച്ച് കൂടെയുണ്ടായിരുന്നവര്‍ ഡോക്ടര്‍മാരോടും നഴ്‌സുമാരോടും തട്ടിക്കയറി. വാക്കേറ്റത്തിനിടെ ഗണ്‍മാന്‍ വനിതാ ഹൗസ് സര്‍ജനെ മര്‍ദ്ദിച്ചെന്നാണ് ജീവനക്കാര്‍ പറയുന്നത്.
സംഭവത്തില്‍ ഗണ്‍മാന്‍ കുറ്റം ചെയ്തതായി കണ്ടെത്തിയതായി അമ്പലപ്പുഴ പൊലീസ് കണ്ടെത്തി. അമ്പലപ്പുഴ പൊലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി