case-diary-

ഇടുക്കി : തൊടുപുഴയില്‍ ഒമ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 41കാരനായ അച്ഛന് 35 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൊടുപുഴ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.2014 മേയ് 24നാണ് കേസിനാസ്പദമായ സംഭവം.

കുട്ടിയുടെ അമ്മയും സഹോദരനും പുറത്തുപോയ സമയത്താണ് പിതാവ് ഒന്‍പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കുട്ടിതന്നെയാണ് അമ്മയോട് പീഡനവിവരം പറഞ്ഞത്. തുടര്‍ന്ന് വനിതാ ഹെല്പ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ ഇതിനുമുമ്പും പലതവണ പ്രതി മകളെ പീഡിപ്പിച്ചതായുള്ള വിവരവും പുറത്തുവന്നു.12 വയസില്‍ താഴെയുള്ള കുട്ടിയായതിനാല്‍ ബലാത്സംഗത്തിന് 10 വര്‍ഷം തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു.

കുറ്റം പലതവണ ആവര്‍ത്തിച്ചതിനാല്‍ 10 വര്‍ഷം തടവും 50000 രൂപ പിഴയുംകൂടി ചുമത്തി. പ്രതി കുട്ടിയുടെ രക്ഷിതാവയതിനാല്‍ വീണ്ടും പതിനഞ്ചു വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതി എന്നതിനാല്‍ പ്രതിക്ക് 15 വര്‍ഷമാണ് ജയിലില്‍ കഴിയേണ്ടിവരിക.