bhadran

മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷൈൻ ടോം ചാക്കോയുടെ അഭിനയത്തെക്കുറിച്ച് പ്രശംസയുമായി സംവിധായകൻ ഭദ്രൻ. 'മണ്ണിനോട് പൊരുതുന്ന മലയാളിയുടെ ചുണ്ടിൽ പുകയുന്ന മുറിബീഡിയ്‌ക്കൊരു ലഹരിയുണ്ട്. ഷൈൻ ടോം ചാക്കോ ബീഡിയോ സിസറോ പുകയ്‌ക്കുമ്പോൾ ഇവനൊരു ചുണക്കുട്ടനാണല്ലോയെന്ന് തോന്നിയിട്ടുണ്ട്.' ഫേസ്‌ബുക്ക് കുറിപ്പിൽ ഭദ്രൻ പറയുന്നു.

ഷൈനിന്റെ വേഷങ്ങളിൽ ഒരു താളവും പ്രസരിപ്പും അനുഭവപ്പെട്ടു. താൻ ഒടുവിൽകണ്ട കുറുപ്പിലെ ഭാസിപിള‌ള മാത്രമായിരുന്നു പടം കണ്ടപ്പോൾ മനസിൽ നിന്നതെന്നും ഭദ്രൻ ഫേസ്‌ബുക്കിലൂടെ കുറിക്കുന്നു.

നൈസർഗികമായി കിട്ടിയതൊന്നും കളയാതെ സൂക്ഷിക്കാനും ഭദ്രൻ ഉപദേശം നൽകുന്നുണ്ട്. പോസ്‌റ്റിന് മറുപടിയായി ഷൈൻ നന്ദിയും അറിയിച്ചിട്ടുണ്ട്.

ഭദ്രന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:

മണ്ണിനോട് പൊരുതുന്ന മലയാളിയുടെ ചുണ്ടിൽ പുകയുന്ന മുറിബീഡിയ്ക്ക് ഒരു ലഹരിയുണ്ട്.

ഷൈൻ ടോം ചാക്കോ ചുണ്ടിൽ ബീഡിയോ സിസറോ പുകയ്ക്കുമ്പോൾ ഇവനൊരു ചുണക്കുട്ടൻ ആണല്ലോയെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

ചലച്ചിത്ര അവാർഡ് കമ്മിറ്റിയിൽ ജൂറി ചെയർമാൻ ആയി ഇരിക്കെ, ഏറെ സിനിമകൾ കാണുകയുണ്ടായി. പലതിലും ഷൈൻ ടോം ചാക്കോയുടെ വേഷങ്ങളിൽ ഒരു താളവും പ്രസരിപ്പും അനുഭവിച്ചു. താൻ പറയേണ്ട ഡയലോഗുകൾ കഥാപാത്രങ്ങൾക്ക് ഇണങ്ങുന്ന ശരീരഭാഷയ്ക്കും അതിനോട് ചേർന്ന് നിൽക്കേണ്ട ശബ്ദക്രമീകരണവും സൃഷ്ടിക്കപ്പെടുമ്പോഴാണ്, a genuine actor will form. ഇയാൾ ഇക്കാര്യത്തിൽ സമർത്ഥനാണ്.

ഏറ്റവും ഒടുവിൽ കണ്ട കുറുപ്പിലെ ഭാസിപ്പിള്ള മാത്രമായിരുന്നു പടം കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ നിന്നത്. മോനേ കുട്ടാ, നൈസർഗികമായി കിട്ടിയതൊന്നും നമ്മളായി കളയാതെ സൂക്ഷിക്കുക. ചില മുഖങ്ങൾ കാഴ്ച്ചയിൽ സൗന്ദര്യമുള്ളതാവണമെന്നില്ല. പക്ഷേ, ആ മുഖം പല വേഷങ്ങൾക്കും ഒഴിച്ചു കൂടാൻ പറ്റാത്ത raw material ആണെന്ന് ഓർക്കുക.