
ലക്‌നൗ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ ഗംഗാ എക്‌സ്‌പ്രസ്‌വേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തറക്കല്ലിടും. ഇന്ത്യൻ എയർഫോഴ്സിന്റെ(ഐ എ എഫ്) വിമാനങ്ങൾ അടിയന്തരമായി ലാൻഡ് ചെയ്യുന്നതിനും പറന്നുയരുന്നതിനും സഹായിക്കുന്ന 3.5 കിലോമീറ്റർ നീളമുള്ള എയർസ്ട്രിപ്പാണ് എക്‌സ്‌പ്രസ്‌വേയുടെ പ്രധാന സവിശേഷത. മീററ്റിലെ ബീജൗലി ഗ്രാമത്തിന് സമീപം മുതൽ പ്രയാഗ്‌രാജിലെ ജുദാപൂർ ദണ്ഡു ഗ്രാമത്തിന് സമീപം വരെയാണ് അതിവേഗ പാതയുടെ നീളം. എക്‌സ്‌പ്രസ്‌വേയ്ക്കൊപ്പം ഒരു വ്യാവസായിക ഇടനാഴിയുടെ നിർമാണവും ആലോചനയിലുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
594 കി.മീറ്റർ നീളുന്ന ആറുവരി അതിവേഗ പാത മീററ്റിലെ ബിജൗലി ഗ്രാമത്തിന് സമീപം ആരംഭിച്ച് മീററ്റ്, ഹാപൂർ, ബുലന്ദ്‌ഷഹർ, അംരോഹ, സംഭാൽ, ബദൗൺ, ഷാജഹാൻപൂർ, ഹർദോയ്, ഉന്നാവോ, റായ്ബറേലി, പ്രതാപ്ഗർ, പ്രയാഗ്‌രാജ് എന്നിവിടങ്ങളിലൂടെ കടന്നുപോകും. നിർമാണം പൂർത്തിയാകുന്നതോടെ സംസ്ഥാനത്തിന്റെ പടിഞ്ഞാറ് കിഴക്ക് മേഖലകളെ ബന്ധിപ്പിക്കുന്ന ഉത്തർപ്രദേശിലെ ഏറ്റവും നീളം കൂടിയ എക്‌സ്‌പ്രസ്‌വേയായി ഗംഗാ എക്‌സ്‌പ്രസ്‌വേ മാറുമെന്ന് ഉത്തർപ്രദേശ് സർക്കാരിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
2021 നവംബറിൽ പ്രവർത്തനമാരംഭിച്ച 340 കി.മീറ്റർ നീളമുള്ള പൂർവാഞ്ചൽ എക്‌സ്‌പ്രസ്‌വേയിലും ഐ എ എഫ് വിമാനങ്ങളുടെ അടിയന്തര ലാൻഡിംഗിനായി മൂന്നര കിലോമീറ്റർ നീളത്തിൽ എയർസ്ട്രിപ്പ് നിർമിച്ചിട്ടുണ്ട്. ലക്നൗ- ആഗ്ര അതിവേഗ പാതയിലും എയർസ്ട്രിപ്പ് നിർമിച്ചിട്ടുണ്ട്. ഐ എ എഫിന്റെ മിറാഷ് 2000, സുഖോയ് 30 ഉൾപ്പടെയുള്ള യുദ്ധവിമാനങ്ങൾ ലക്നൗ- ആഗ്ര എക്‌സ്‌പ്രസ്‌വേയിൽ ഇറങ്ങിയിരുന്നു.
രാജ്യത്തുടനീളമുള്ള ഇരുപത് ഹൈവേകളിൽ ഭാവിയിൽ എയർസ്ട്രിപ്പുകൾ നിർമിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത- ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ചൈന, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുമായി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ അപ്രതീക്ഷിതമായി യുദ്ധമുണ്ടായാൽ എക്‌സ്പ്രസ്‌വേകളിലെ എയർസ്ട്രിപ്പുകൾ സഹായകമാകും.