
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി അശാസ്ത്രീയമാണെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. പദ്ധതിയിൽ പോരായ്മയില്ലെന്ന് ജനങ്ങളെ സർക്കാർ ബോദ്ധ്യപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
' വികസനം ജനത്തിന് ആവശ്യമുള്ളതാവണം. മുഖ്യമന്ത്രിയുടെ വികസനം ശാപമാകാൻ പാടില്ല. സിൽവർ ലൈൻ ജനങ്ങൾക്ക് വെള്ളിടിയായി മാറും. പദ്ധതി പുന:പരിശോധിക്കണമെന്ന് മുഖ്യമന്ത്രിയോട് വിനീതനായി ആവശ്യപ്പെടുന്നു.' -കെ സുധാകരൻ പറഞ്ഞു.
കെ റെയിലിനെ പാർട്ടി ഓഫീസാക്കിയെന്നും സുധാകരൻ വിമർശിച്ചു. ജോൺ ബ്രിട്ടാസിന്റെ ഭാര്യയാണ് പദ്ധതിയുടെ ജനറൽ മാനേജർ. ആനാവൂരിന്റെ ബന്ധുവാണ് കമ്പനി സെക്രട്ടറിയെന്നും അദ്ദേഹം പറഞ്ഞു. കാനത്തിന്റെ അഭിപ്രായമല്ല സിപിഐയുടെ അഭിപ്രായമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ ഇരിക്കുന്നിടം കുഴിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തരൂർ എന്ന വ്യക്തിയേയും ലോകപരിചയത്തെയും അംഗീകരിക്കുന്നുവെന്നും, തരൂരിനോട് സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.