
കണ്ണൂർ: മെട്രോമാൻ ഇ ശ്രീധരന് ബി ജെ പിയോട് വിടപറയാൻ തോന്നിയത് വൈകിവന്ന വിവേകമാണെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. കള്ളപ്പണത്തിന്റെയും കുഴൽപ്പണത്തിന്റെയും രാജാക്കന്മാരായി വിലസുന്ന ബി ജെ പിയിലേക്ക് മെട്രോമാൻ പോകാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജയരാജന്റെ പ്രതികരണം. പരാജയത്തിൽ നിന്ന് പാഠം പഠിച്ചുവെന്നും, സജീവ രാഷ്‌ട്രീയം ഉപേക്ഷിക്കുകയാണെന്നും രണ്ട് ദിവസം മുൻപ് ഇ ശ്രീധരൻ അറിയിച്ചിരുന്നു. ഇതിനെയാണ് മെട്രോമാന് വൈകി വന്ന വിവേകമെന്ന് ജയരാജൻ പ്രതികരിച്ചത്.
സജീവ രാഷ്ട്രീയം ഉപേക്ഷിച്ചെന്ന മെട്രോമാന്റെ പ്രഖ്യാപനം ചർച്ചയായതോടെ, ബി ജെ പിയുമായി തനിക്ക് അഭിപ്രായ വ്യത്യാസമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം രംഗത്തെത്തി. പാർട്ടിയിൽ പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലെന്നും, രക്ഷപ്പെടണമെങ്കിൽ തിരുത്തലുകൾ വേണമെന്നും ശ്രീധരൻ കൂട്ടിച്ചേർത്തു.
എംവി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
മെട്രോമാന് വൈകി വന്ന വിവേകം
======================
മുഖ്യമന്ത്രിക്കസേര ബിജെപി നേതാക്കൾ വാഗ്ദാനം ചെയ്തപ്പോൾ വീണുപോയ മെട്രോമാന് ബിജെപിയോട് വിടപറയാൻ തോന്നിയത് വൈകി വന്ന വിവേകമാണ്. ബിജെപിയിൽ ചേരുകയും പാലക്കാട് സ്ഥാനാർത്ഥിയാവുകയും ചെയ്തതോടെ അന്ന് മുഖപുസ്തകത്തിൽ ഞാൻ നടത്തിയ പ്രതികരണം ഇപ്രകാരമായിരുന്നു. "വികസനപദ്ധതികളുടെ കാര്യത്തിൽ ബ്യൂറോക്രാറ്റ് എന്ന നിലയിൽ കൊങ്കൺ ശ്രീധരൻ ജനകീയ അംഗീകാരമുള്ളയാളാണ്. എന്നാൽ വർഗ്ഗീയ രാഷ്ട്രീയം സ്വീകരിച്ചതോടെ അദ്ദേഹത്തെ തിരസ്കരിക്കുക തന്നെ ചെയ്യും. "കേരളത്തിൽ ബിജെപി രക്ഷപ്പെടില്ല എന്നും ബിജെപി നേതാക്കൾ തന്നെ ചതിച്ചുവെന്നും ഉള്ള പുതിയ പ്രതികരണം ഈ നിലപാട് ശരിവെക്കുന്നതാണ്. കള്ളപ്പണത്തിന്റെയും കുഴൽപ്പണത്തിന്റെയും രാജാക്കന്മാരായി വിലസുന്ന ബിജെപിയിലേക്ക് മെട്രോമാൻ പോകാൻ പാടില്ലായിരുന്നു. പാലക്കാട് തന്നെ തോൽപ്പിച്ചതാണ് എന്ന കൊങ്കൺ ശ്രീധരന്റെ പ്രതികരണം തികച്ചും ശരിയുമാണ്. കേരളത്തിലെ ബിജെപി ആഴക്കടലിലെ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്. അതിൽ നിന്ന് രക്ഷപ്പെടാൻ ഇപ്പൊഴെങ്കിലും തോന്നിയത് നന്നായി. വൈകി വന്ന വിവേകമാണ് ഒരുപക്ഷെ ചിലരെ രക്ഷിക്കുക.
എം വി ജയരാജൻ