case-

മാനന്തവാടി: പ്രദേശവാസികളും വനപാലകരും തമ്മിലുണ്ടായ സംഘർഷത്തിനിടെ കത്തിയെടുക്കാൻ ശ്രമിച്ച കടുവ ട്രാക്കിംഗ് ടീം അംഗത്തിനെതിരെ കേസെടുത്തു. ഹുസ്സൈൻ കൽപ്പൂരിനെതിരെ മാനന്തവാടി പൊലീസാണ് കേസെടുത്തത്.

പ്രദേശവാസികളും വനപാലകരും തമ്മിൽ കഴിഞ്ഞ ദിവസം സംഘർഷമുണ്ടായപ്പോൾ ഹുസ്സൈൻ അരയിൽ കരുതിയ കത്തിയെടുക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ സംഭവം ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെ പണിയ കോളനിയിലെ അഖിൽ കൃഷ്ണയുടെ പരാതിയിലാണ് പൊലീസ് ഹുസ്സൈൻ കൽപ്പൂരിനെതിരെ കേസെടുത്തിരിക്കുന്നത്.

വനപാലകസംഘവും നാട്ടുകാരുമായി സംഘർഷമുണ്ടായ സംഭവത്തിൽ വനംവകുപ്പ് വൈൽഡ് ലൈഫ് വാർഡൻ്റെ പരാതിയിൽ നഗരസഭ കൗൺസിലർ വിപിൻ വേണുഗോപാലിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് മാനന്തവാടി ഫോറസ്റ്റ് ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ ഉപരോധിച്ചിരുന്നു.

അതേസമയം കുറുക്കന്മൂലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപം കടുവയുടെ കാൽപാടുകൾ ഇന്നും കണ്ടെത്തി. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപമുള്ള വനമേഖലയിലേക്കാണ് കടുവ കടന്നത്. ഉടൻ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിസരമാകെ വളഞ്ഞ് തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. ചീഫ് വൈൽഡ് ലൈഫ് വാർഡൻ, ഉത്തരമേഖല സിസിഎഫ് എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്

ഇരുപത് ദിവസമായി ജനവാസ മേഖലയിൽ ഭീതി പരത്തി ചുറ്റിനടക്കുന്ന കടുവയെ പിടിക്കാനാവത്തതിൽ പ്രദേശത്ത് വലിയ ജനരോഷം നിലനിൽക്കുന്നുണ്ട്.