
ന്യൂഡൽഹി: രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 140 കടന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ 48 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കേന്ദ്രം സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി.
അതേസമയം ഒമിക്രോൺ വ്യാപനം കൂടിയാൽ ഫെബ്രുവരിയോടെ കൊവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന് ദേശീയ കൊവിഡ് 19 സൂപ്പര്‍ മോഡല്‍ കമ്മിറ്റിയിലെ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നൽകി. എന്നാൽ രണ്ടാം തരംഗത്തിന്‍റെ അത്രയും ഗുരുതരമാകാൻ സാദ്ധ്യതയില്ലെന്ന് ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കി.
കേരളത്തിൽ ഇന്നലെ നാല് പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് രണ്ട് പേരിലും മലപ്പുറത്തും തൃശൂരിലും ഒരോരുത്തരിലുമാണ് രോഗം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം പതിനൊന്നായി. ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശിച്ചു.