aa-rahim

തിരുവനന്തപുരം: കേരളത്തിൽ വർഗ്ഗീയ കലാപം ഉണ്ടാക്കി ക്രമസമാധാനം ഇല്ലാതെയാക്കാനുള്ള ശ്രമമാണ് എസ്‌ഡിപിഐയും ബിജെപിയും നടത്തുന്നതെന്ന അതിരൂക്ഷ വിമർശനം ഉന്നയിച്ച് ഡിവൈഎഫ് ഐ ദേശീയ പ്രസിഡന്റ് എ എ റഹീം.

സംസ്ഥാനത്തെ ക്രമസമാധാനം നശിപ്പിക്കുകയാണ് ഇരുകൂട്ടരുടെയും ലക്ഷ്യം. ഇതിന് വേണ്ടി പരസ്പരം ശക്തി സംഭരിക്കുകയാണെന്നും റഹീം പറഞ്ഞു. അതാത് സമുദായങ്ങൾ ഇത്തരക്കാരെ ഒറ്റപ്പെടുത്താനുള്ള നടപടി സ്വീകരിക്കണം. മണിക്കൂറുകൾക്കിടെയുണ്ടായ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്നും മുൻ കേസുകളിൽ ഉൾപ്പെടെ പൊലീസ് സമർത്ഥമായി അന്വേഷണം നടത്തുന്നുണ്ടെന്നും റഹീം ചൂണ്ടിക്കാട്ടി.

'കൊലപാതകത്തിൽ രാഷ്ട്രീയ വിവാദമല്ല ഉണ്ടാകേണ്ടത്. എല്ലാവരും ഒറ്റക്കെട്ടായി നേരിടണം. പോപ്പുലർ ഫ്രണ്ടിനെ വളർത്തുന്നതിൽ കേന്ദ്ര സർക്കാരിന് പങ്കുണ്ട്. ഇ ഡി റെയിഡിൽ കാലതാമസം ഉണ്ടായിയെന്നും അന്വേഷണ ഏജൻസികൾ തമ്മിൽ ഏകോപനമില്ലാതെയാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തെ നടുക്കി 24 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് ആലപ്പുഴയിൽ ഉണ്ടായത്. എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. അക്രമ സാദ്ധ്യത കണക്കിലെടുത്ത് ജില്ലയിൽ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.