
ന്യൂഡൽഹി: ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. രഞ്ജിത്തിന്റെ കൊലപാതകം മുഖ്യമന്ത്രി പിണറായി വിജയന് ഉണർന്ന് പ്രവർത്തിക്കാനുള്ള സന്ദേശമാണെന്ന് മന്ത്രി പ്രതികരിച്ചു.
രഞ്ജിത്തിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് കേന്ദ്രമന്ത്രിയുടെ വിമർശനം. 'കൊലപാതകം മുഖ്യമന്ത്രിക്ക് ഉണർന്ന് പ്രവർത്തിക്കാനുള്ള സന്ദേശമാണ് നൽകുന്നത്. അല്ലാതെ അക്രമി സംഘങ്ങൾക്ക് കേരളം സുരക്ഷിത താവളം ആക്കുന്നതിനല്ല.' അദ്ദേഹം ട്വീറ്റ് ചെയ്തു.
Terror elements in Kerala hacked n killed @BJP4Keralam 's OBC leader Adv #RanjithSreenivas - yet another wakeup call to @vijayanpinarayi not to appease Terror/violent groups n allow Kerala to bcm a safe haven for violent groups#OmShanthi #Ranjith 🙏🏻😢 https://t.co/pF8SoUSt2R
— Rajeev Chandrasekhar 🇮🇳 (@Rajeev_GoI) December 19, 2021
ഇന്ന് പുലർച്ചെയാണ് എട്ടംഗ സംഘം വീട്ടിൽ കയറി രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡി ജി പി പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. പതിനൊന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഷാനിന്റെ കൊലപാതകം; രണ്ട് പേർ പിടിയിൽ
എസ് ഡി പി ഐ നേതാവ് ഷാനിന്റെ കൊലപാതകത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. വെൺമണി സ്വദേശി കൊച്ചുകുട്ടൻ, മണ്ണഞ്ചേരി സ്വദേശി പ്രസാദ് എന്നിവരാണ് പിടിയിലായത്. ഇരുവരും ഗൂഢാലോചനയിൽ പങ്കാളികളായെന്ന് പൊലീസ് അറിയിച്ചു. പ്രസാദാണ് കൊലയാളികൾക്ക് വാഹനം എത്തിച്ചുനൽകിയത്. കൊച്ചുകുട്ടനാണ് വാഹനം കൊണ്ടുപോയത്.