imran-khan-

ഇസ്ലാമാബാദ് : ഇന്ത്യയുമായി ഒരു ആണവയുദ്ധത്തിനുള്ള സാദ്ധ്യത താൻ കാണുന്നതായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അടുത്തിടെ അൽജസീറയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പാക് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയത്. ഇന്ത്യയും പാകിസ്ഥാനും ഇടയിൽ ഒരു യുദ്ധം ആരംഭിച്ചാൽ അത് അവസാനിക്കുന്നത് ആണവായുധത്തിലാവും. എന്നാൽ താൻ ഒരിക്കലും യുദ്ധം ആരംഭിക്കുകയില്ലെന്നും, സമാധാന വാദിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുദ്ധങ്ങൾ ഒരു പ്രശ്നവും പരിഹരിക്കില്ലെന്നാണ് വിശ്വസിക്കുന്നതെന്നും കൂട്ടിച്ചേർത്തു. അതേസമയം അഭിമുഖത്തിൽ ഉടനീളം മോദി സർക്കാരിനെയും, ബി ജെ പിയെയും നിശിതമായി ഇമ്രാൻ വിമർശിക്കുകയും ചെയ്തു.

കാശ്മീരിൽ നടക്കുന്ന വംശഹത്യയിൽ നിന്നും ശ്രദ്ധതിരിക്കുന്നതിന് വേണ്ടിയാണ് ന്യൂഡൽഹി ശ്രമിക്കുന്നത്, അതിനുള്ള വഴിയായിട്ടാണ് പാകിസ്ഥാനെ തീവ്രവാദത്തിന്റെ പേരിൽ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നത്. കാശ്മീരിൽ എട്ട് ദശലക്ഷം മുസ്ലീങ്ങൾ ആറാഴ്ചയോളമായി ഉപരോധത്തിലാണെന്നും പാക് പ്രധാനമന്ത്രി ആരോപിച്ചു. ഇന്ത്യയുമായി സമാധാന സംഭാഷണം പുനരാരംഭിക്കുവാൻ താൻ ശ്രമിച്ചുവെന്നും ഇമ്രാൻ അറിയിച്ചു. എന്നാൽ പ്രശ്നങ്ങൾ സമാധാനത്തോടെ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് പകരം തങ്ങളെ തീവ്രവാദികളെന്ന് മുദ്രകുത്തി കരിമ്പട്ടികയിൽ തള്ളാനാണ് ഇന്ത്യ ശ്രമിച്ചത്. യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയത്തിന് വിരുദ്ധമായി കാശ്മീരിനെ അനധികൃതമായി കൂട്ടിച്ചേർത്ത ഇന്ത്യൻ സർക്കാരുമായി ഇനി സംസാരിക്കില്ലെന്നും ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഓർമ്മിപ്പിച്ചു കൊണ്ട് ഇമ്രാൻ പറഞ്ഞു.

ലോകം ഇടപെട്ടില്ലെങ്കിൽ രണ്ട് ആണവ ശക്തികൾ തമ്മിലുള്ള സൈനിക സംഘർഷം ഉടലെടുക്കുമെന്ന് ഇമ്രാൻ ഖാൻ കഴിഞ്ഞ മാസവും മുന്നറിയിപ്പ് നൽകിയിരുന്നു. ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ, ഇന്ത്യയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും കാശ്മീർ തർക്കത്തിൽ ചർച്ചയ്ക്ക് ആഹ്വാനം ചെയ്യണമെന്നും ഖാൻ പറഞ്ഞിരുന്നു.

അതേസമയം കഴിഞ്ഞയാഴ്ച പാക് അധീന കശ്മീരിലെ മുസഫറാബാദ് നഗരത്തിൽ നടന്ന റാലിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇമ്രാൻ നിശിതമായി വിമർശിച്ചിരുന്നു. ബി ജെ പിയുടേത് ഫാസിസ്റ്റ് സർക്കാരാണെന്നും, ആർ എസ് എസ് ഹിറ്റ്ലറുടെ നാസി പാർട്ടിയുടെ അതേ പാതയിലാണ് സഞ്ചരിക്കുന്നതെന്നും ഇമ്രാൻ ആരോപിച്ചു.