kerala-police

ആലപ്പുഴ: എസ്.ഡി.പി.ഐ, ബി.ജെ.പി നേതാക്കളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍. ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിലവിൽ 11 എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് കസ്റ്റഡിയിലുള്ളത്. ഇതിൽ നാല് എസ്.ഡി.പി.ഐ. പ്രവര്‍ത്തകരെ ആംബുലന്‍സില്‍ നിന്നാണ് പിടികൂടിയത്. ആംബുലൻസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് രണ്ട് ബി.ജെ.പി. പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. മണ്ണഞ്ചേരി സ്വദേശികളായ പ്രസാദ്, കൊച്ചുകുട്ടന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

കൊലപാതകത്തിനു പിന്നിൽ ക‌ൃത്യമായ ആസൂത്രണം നടന്നതായാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ ഫെബ്രുവരിയിൽ ആലുവ വയലാറിൽ ആ‌ർ.എസ്.എസ് പ്രവർത്തകനായ നന്ദുവിനെ എസ്.ഡി.പി.ഐ പ്രവർത്തകർ കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് കെ.എസ്.ഷാനെ വകവരുത്തിയത് എന്നാണ് പൊലീസിന് ലഭിച്ച സൂചന. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ആലപ്പുഴയിൽ പൊലീസ് ഇന്റലിജൻസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയും പ്രതികരിച്ചു. ഓരോ വീട്ടിലും കാവൽ നിൽക്കാൻ കഴിയില്ലല്ലോ നിർഭാഗ്യവശാൽ വീണ്ടും കൊലപാതകമുണ്ടായെന്നും ഐ.ജി പറഞ്ഞു. ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ പ്രശ്‌നക്കാരായ നേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും നേതാക്കളെ പിടികൂടുമെന്നും സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് പ്രതികരിച്ചു. എ.ഡി.ജി.പി. വിജയ് സാഖറെ, ദക്ഷിണമേഖല ഐ.ജി. ഹര്‍ഷിത അട്ടല്ലൂരി എന്നിവര്‍ ആലപ്പുഴയില്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. ക്രമസമാധാനനില തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മുന്നറിയിപ്പ് നല്‍കുകയാണ്. ആയിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും ഐ.ജി. പറഞ്ഞു. അതേ സമയം ബി.ജെ.പി നേതാവിന്റെ കൊലപാതകികളെന്ന് കരുതുന്നവരുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ബൈക്കുകളിൽ രഞ്ജിത്തിന്റെ വീട്ടിലേയ്ക്ക് പോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.