
ചെന്നൈ: രണ്ടു ഡോസ് വാക്‌സിനെടുത്തിട്ടും ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ വിമാനത്താവളത്തിൽ ദുരനുഭവം നേരിട്ടവരിൽ മന്ത്രിയും. കഴിഞ്ഞ ദിവസം പോർട്ട് ബ്ലെയറിലേക്ക് പോകാനായി ചെന്നൈ വിമാനത്താവളത്തിലെത്തിയ മന്ത്രി ആന്റണി രാജുവിനും കുടുംബത്തിനുമാണ് ബുദ്ധിമുട്ട് നേരിട്ടത്.
സ്‌പൈസ് ജെറ്റ് അധികൃതർക്കെതിരെ എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു പരാതി നൽകാനാണ് മന്ത്രിയുടെ തീരുമാനം. ഞായറാഴ്ച പുലർച്ചെ അഞ്ച് മണിക്കാണ് മന്ത്രിയും കുടുംബവും വിമാനത്താവളത്തിലെത്തിയത്.
ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് അധികൃതർ നിർബന്ധം പിടിച്ചതോടെ കൊവിഡ് പരിശോധനയ്ക്ക് മന്ത്രിക്കും കുടുംബത്തിനും രാജ്യാന്തര ടെർമിനലിലേക്ക് പോകേണ്ടി വന്നു. ഒടുവിൽ നോർക്ക് റൂട്‌സ് അധികൃതരും തമിഴ്‌നാട് സർക്കാർ പ്രതിനിധികളും ഇടപെട്ടു.
തുടർന്ന് ബോർഡിംഗിന് ശ്രമിച്ചപ്പോൾ വിമാനക്കമ്പനി വീണ്ടും പ്രശ്‌നം സൃഷ്‌ടിക്കുകയായിരുന്നു. മന്ത്രി പരാതി ഉന്നയിച്ചതോടെ ചെന്നൈ വിമാനത്താവള അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ പോർട്ട് ബ്ലെയറിലേക്കുള്ള യാത്രയ്‌ക്ക് രണ്ട് ഡോസ് വാക്‌സിനെടുത്ത സർട്ടിഫിക്കറ്റ് മാത്രം മതി.