
കാർഷിക രംഗത്ത് പുതിയ രീതികൾ പരീക്ഷിച്ച് കോടികളുടെ വരുമാനം നേടുകയാണ് ഐടി ബിരുദധാരിയായ 37 കാരൻ. ഗുജറാത്ത് സ്വദേശിയായ ദേവേഷ് പട്ടേലാണ് ഈ നേട്ടം സ്വന്തമാക്കുന്ന യുവ കർഷകൻ. ഭൂമിയെ മലിനമാക്കാത്ത ജൈവ കൃഷിയിലൂടെ ഈ നേട്ടം സ്വന്തമാക്കുന്നു എന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്.
കൃഷി ചെറുപ്പം മുതലുള്ള തന്റെ സ്വപ്നമായിരുന്നു. അതിലേക്ക് തന്നെയാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതും. വീട്ടുകാരുടെ നിർബന്ധം കാരണമാണ് ഐടി ബിരുദം സ്വന്തമാക്കിയത്. കോളേജ് വിദ്യാഭ്യാസ കാലത്ത് തന്നെ സത്വ ഓർഗാനിക്ക് എന്ന പേരിൽ കമ്പനി ആരംഭിച്ചിരുന്നു. 2005 ലാണ് ഇതിന്റെ തുടക്കമെന്നും ആ യുവ കർഷകൻ പറഞ്ഞു നിർത്തി.
കൃഷിയിലേക്ക് ദേവേഷ് തിരിയാനുള്ള പ്രധാന കാരണം അദ്ദേഹത്തിന്റെ കുടുംബം തന്നെയായിരുന്നു. ഏകദേശം 12 ഏക്കറിൽ അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായ കൃഷി തന്നെയായിരുന്നു കുടുംബത്തിന്റെ പ്രധാന വരുമാന മാർഗവും. പിന്നീട് ദേവേഷ് കൃഷിയിലേക്ക് തിരിഞ്ഞപ്പോൾ അഞ്ച് ഏക്കർ പാട്ടത്തിനെടുത്തിരുന്നു. ഈ ഭൂമിയിലായിരുന്നു അദ്ദേഹം തന്റെ പ്രവർത്തന മേഖല വ്യാപിച്ചത്. മഞ്ഞൾ അച്ചാർ, ചായ മസാല, ഇഞ്ചി പൗഡർ തുടങ്ങി 27 ഉല്പന്നങ്ങളാണ് സത്വ ഓർഗാനിക്കിലൂടെ ദേവേഷ് ഇപ്പോൾ വിറ്റഴിക്കുന്നത്.
ഓരോ മാസവും 15000 ത്തിന് പുറത്ത് ഓർഡറുകളാണ് കമ്പനിക്ക് ലഭിക്കുന്നത്. ഇവ കൂടാതെ അമേരിക്ക ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് ആറ് ടണ്ണിലധികം ജൈവ ഇഞ്ചിയും മഞ്ഞളും കയറ്റി അയക്കുന്നു. ഇതിലൂടെ 1.52 കോടി രൂപയാണ് ഒരു വർഷം ലഭിക്കുന്നത്. കാർഷിക രംഗത്തേക്ക് കടന്ന് വരാൻ ആഗ്രഹിക്കുകയും എന്നാൽ വരുമാനം ലഭിക്കുമോ എന്ന ഭയം കാരണം മാറി നിൽക്കുകയും ചെയ്യുന്ന നിരവധിപേർക്ക് ഇദ്ദേഹത്തിന്റെ ജീവിതം വഴികാട്ടി കൂടെയാണ്.
യുവ കർഷകർക്ക് പരിശീലനം
ജൈവ കൃഷിയുടെ പ്രധാന്യത്തെ കുറിച്ചും അവ എങ്ങനെ ലാഭകരമായി നടപ്പിലാക്കാം എന്നതിനെ കുറിച്ചും മറ്റുള്ളവർക്ക് അറിവ് നൽകാനും ഈ യുവ കർഷകൻ മറക്കുന്നില്ല. 200 ഓളം കർഷകർക്ക് ജൈവ കൃഷി തുടങ്ങാൻ വേണ്ട പരിശീലനം നൽകുന്നു. അതിന് വേണ്ട സഹായം ചെയ്യാനും അദ്ദേഹം മറക്കുന്നില്ല.
തന്റെ കുടുംബം കഴിക്കുന്നത് ജൈവ ഉല്പന്നങ്ങളാണ്. അത് എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് തന്റെ കൃഷിയുടെ അടിസ്ഥാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആനന്ദ് മെർക്കന്റൈൽ കോളേജ് ഓഫ് സയൻസ്, മാനേജ്മെന്റ് & കമ്പ്യൂട്ടർ ടെക്നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് ബിരുദം നേടിയ ആളാണ് ദേവേഷ്.