
ആലപ്പുഴ: ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങൾക്കു വേണ്ടി പ്രതികൾ ഉപയോഗിച്ച വാഹനങ്ങൾ പൊലീസ് കണ്ടെത്തി. എസ് ഡി പി ഐ നേതാവ് ഷാനിനെ ഇടിച്ചിട്ട കാർ പൊലീസ് കണിച്ചുകുളങ്ങരയിൽ നിന്നും കണ്ടെത്തി. പ്രതികൾ ഈ വാഹനം വാടകയ്‌ക്കെടുത്തതാണെന്ന് പൊലീസ് പറഞ്ഞു. വാഹന ഉടമയെ വിശദമായി ചോദ്യം ചെയ്ത പൊലീസ് പ്രതികളെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു.
ബി ജെ പി നേതാവ് രഞ്ജിത് കൊലക്കേസിൽ പ്രതികൾ വന്നതെന്ന് സംശയിക്കുന്ന ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കരുതൽ തടങ്കലിലുള്ളവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
അതേസമയം ഷാൻ വധത്തിൽ രണ്ടു പേരെകൂടി പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി സ്വദേശികളായ കൊച്ചുകുട്ടൻ, പ്രസാദ് എന്നിവരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇവരെ ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവർക്കും കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കുണ്ടെന്നും കൊലയാളി സംഘത്തെ ഒരുക്കിയതും അവർക്ക് വാഹനം എത്തിച്ചുകൊടുത്തതും പ്രസാദ് ആണെന്ന് പൊലീസ് പറഞ്ഞു.
കേസിൽ ആകെ പത്ത് പ്രതികളാണുള്ളത്. ഇവരിൽ ബാക്കിയുള്ള എട്ട് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ ഉടൻ പിടിയിലാകും. കൊലയ്ക്ക് പിന്നിൽ മറ്റ് ഗൂഢാലോചനകൾ ഉണ്ടെങ്കിൽ അതും അന്വേഷിക്കുമെന്ന് എഡിജിപി പറഞ്ഞു.
രഞ്ജിത്ത് കൊലക്കേസിൽ നിലവിൽ പന്ത്രണ്ട് പ്രതികളാണുള്ളത്. കൂടുതൽ പ്രതികളുണ്ടാകാനും സാദ്ധ്യതയുണ്ട്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. അന്വേഷണം തുടരുന്നതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു.