
ബ്യൂണസ് അയേഴ്സ്: അന്തരിച്ച ഇതിഹാസ ഫുട്ബാളർ ഡിഗോ മറഡോണ ഉപയോഗിച്ച വസ്തുക്കളും വില്ലയും കാറും ലേലത്തിൽ വച്ചതിന് തണുപ്പൻ പ്രതികരണം.അദ്ദേഹം മാതാപിതാക്കൾക്കായി വാങ്ങിയ ബ്യൂണസ് അയേഴ്സിലുള്ള വില്ല, രണ്ട് ബി.എം.ഡബ്ല്യുകാറുകൾ എന്നിവയൊന്നും ദി ഓഷൻ 10 എന്ന പേരിൽ നടത്തിയ ലേലത്തിൽ വാങ്ങാൻ ആളുകളില്ലാതെ 'അൺസോൾഡായി". 
ഞായറാഴ്ച രാവിലെ 11മുതൽ ഓൺലൈനായാണ് ലേലം നടത്തിയത്. തെക്കേ അമേരിക്ക, ഇറ്റലി, ഫ്രാൻസ്, ദുബായ്,ഇംഗ്ലണ്ട്, റഷ്യ എന്നിവിടങ്ങളിൽ നിന്നായി 1500ൽ അധികം പേർ ലേലത്തിൽ പങ്കെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് ലേലം നടത്തിയ കമ്പനി അറിയിച്ചു. മറഡോണ ഉപയോഗിച്ച 90 ഓളം വസ്തുക്കളാണ് ലേലത്തിൽ വച്ചത്. 
ആകെ 26,000 ഡോളറാണ് (19 ലക്ഷത്തി 71 ആയിരത്തോളം രൂപ) ലേലത്തിലൂടെ ലഭിച്ചത്. എന്നാൽ 1.4 മില്യൺ ഡോളർ (10 കോടി 61 ലക്ഷം രൂപ) വിലമതിക്കുന്ന വസ്തുക്കൾ വാങ്ങാൻ ആരും ഉണ്ടായിരുിന്നില്ല. മറഡോണയുടെ ബാദ്ധ്യതകൾ തീർക്കാൻ കോടതിയാണ് ലേലം നടത്താൻ ഉത്തരവിട്ടത്. വിൽക്കാൻ പറ്റാത്ത സാധനങ്ങളുടെ കാര്യത്തിൽ കോടതിയാകും തീരുമാനം എടുക്കുക.