
ആലപ്പുഴ: ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ നാല് പേർ പൊലീസ് പിടിയിലായെന്ന് സൂചന. ഇന്നലെ രാത്രിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നാണ് വിവരം. എന്നാൽ പൊലീസ് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.
പിടിയിലായത് കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരല്ല. പക്ഷേ കൊലയാളികളുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. സംശയാസ്പദമായി കണ്ടെത്തിയ ബൈക്കും പൊലീസ് പരിശോധിക്കുകയാണ്. ബൈക്കിൽ രക്തക്കറയുള്ളതായി സൂചനയുണ്ട്. കൊലയാളി സംഘം ആറ് ബൈക്കുകളിലായിട്ടാണ് എത്തിയതെന്ന് സിസിടിവിയിൽ നിന്ന് വ്യക്തമായിരുന്നു. ഇതിൽ ഏതെങ്കിലും ബൈക്ക് ആണോ ഇതെന്നാണ് പരിശോധിക്കുന്നത്.
അതേസമയം ആലപ്പുഴ ജില്ലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ നാളെ രാവിലെ വരെ നീട്ടി. സംഘര്‍ഷസാദ്ധ്യത നിലനില്‍ക്കുന്നതായി ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിനെത്തുടർന്നാണ് നിരോധനാജ്ഞ നീട്ടിയത്.