
ചെന്നൈ: വെല്ലൂരിലെ പ്രമുഖ ജുവലറിയിൽ നിന്ന് കവർന്ന 15 കിലോ സ്വർണം ശ്മശാനത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കഴിഞ്ഞ 15 നാണ് കവർച്ച നടന്നത്. കേസിൽ കഴിഞ്ഞ ദിവസം ഒരാൾ അറസ്റ്റിലായിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വർണം കണ്ടെത്തിയത്.
വെല്ലൂർ ടൗണിൽ നിന്ന് 40 കിലോമീറ്ററോളം അകലെയുള്ള ഒടുക്കല്ലൂരിലുള്ള ശ്മശാനത്തിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. കേസിൽ വെല്ലൂർ കുച്ചിപ്പാളയം സ്വദേശിയായ ടിക്ക രാമനെയാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതൽപേർ കവർച്ചയ്ക്കു പിന്നിലുണ്ടെന്നാണ് സംശയം.
വെല്ലൂർ തോട്ടപ്പാളയത്തുള്ള ജുവലറി ഷോറൂമിന്റെ പിൻഭാഗത്തെ ഭിത്തിതുരന്ന് അകത്തുകടന്നായിരുന്നു കവർച്ച നടത്തിയത്. മുഖംമൂടി ധരിച്ചെത്തിയ പ്രതി സി സി ടി വി ക്യാമറയിൽ പെയിന്റ് സ്പ്രേ ചെയ്യുന്ന ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ടിക്ക രാമൻ അറസ്റ്റിലായത്. സംഭവത്തിൽ പത്തോളം പേരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.