
ആലപ്പുഴ: ഷാൻ കൊലക്കേസിലൂടെ കലാപമുണ്ടാക്കാനാണ് ആർ എസ് എസ് ശ്രമിക്കുന്നതെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി. വത്സൻ തില്ലങ്കേരി ഷാൻ കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സ്ഥലത്തുണ്ടായിരുന്നുവെന്നും പല കലാപക്കേസുകളിലും കൊലപാതകകേസുകളിലും പ്രതിയായ ഇയാൾ സ്ഥലത്തുണ്ടായിരുന്നത് ഗൗരവത്തോടെ കാണണമെന്നും അഷറഫ് മൗലവി ആവശ്യപ്പെട്ടു.
ആലപ്പുഴയിലെ രണ്ട് കൊലപാതകങ്ങളും അപലപനീയമാണ്. അജണ്ട നടപ്പാകാതെ വരുമ്പോൾ സംഘപരിവാർ കലാപത്തിന്റെ മുഖം തുറക്കുകയാണ്. ഷാനിന്റെ കൊലപാതകത്തിന് പിന്നാലെ വർഗീയ കലാപമുണ്ടാകുമെന്നാണ് ആർ എസ് എസ് കരുതിയത്. മതവിഭാഗങ്ങളെ ശിഥിലീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഹലാൽ വിവാദം കൊണ്ടുവന്ന് വർഗീയത വിളമ്പാൻ ആർ എസ് എസ് ശ്രമിച്ചിരുന്നു. ഷാൻ കൊലക്കേസിലെ രണ്ടു പ്രതികളെയും ആർ എസ് എസ് ശാഖയിൽ നിന്നാണ് പിടികൂടിയത്. ശാഖകൾ ആയുധ പരിശീലനത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അഷറഫ് മൗലവി ആരോപിച്ചു.
ആർ എസ് എസിന് അനുകൂലമായാണ് കേരള പൊലീസ് പ്രവർത്തിക്കുന്നത്. പൊലീസിന്റെ സമീപനം പക്ഷപാതപരമാണ്. ഷാൻ കൊലക്കേസിൽ പൊലീസ് തയ്യാറാക്കിയ പ്രതിപ്പട്ടിക പലരെയും രക്ഷിക്കാൻ വേണ്ടിയുള്ളതാണ്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു. കൊലയ്ക്ക് കൊലയല്ല എസ് ഡി പി ഐയുടെ രീതിയെന്നും എന്നാൽ ഇങ്ങോട്ട് തല്ലാൻ വന്നാൽ കവിൾ കാട്ടിക്കൊടുക്കാൻ തയ്യാറല്ലെന്നും അഷറഫ് മൗലവി വ്യക്തമാക്കി. തല്ലാൻ വന്നാൽ കൈ പിടിക്കും. ആക്രമിക്കാൻ ശ്രമിച്ചാൽ പ്രതിരോധിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.