
കൊച്ചി: കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. കൂടാതെ, ആറാഴ്‌ചയ്‌ക്കകം പിഴത്തുകയായ ഒരുലക്ഷം രൂപ ഹർജിക്കാരനോട് കേരള ലീഗൽ സർവീസ് സൊസൈറ്റിയിൽ അടയ്‌ക്കാനും ഉത്തരവിട്ടു. നൂറു കോടി ജനങ്ങൾക്കില്ലാത്ത എന്തു പ്രശ്‌നമാണ് ഹർജിക്കാരനുള്ളതെന്നായിരുന്നു കോടതിയുടെ ചോദ്യം.
കോടതിയുടെ നടപടി നേരിട്ടയാൾക്ക് പിഴയടക്കാനുള്ള സഹായമെന്നോണം പുതിയൊരു ക്യാംപയിൻ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണ്. ഹർജിക്കാരന് പിന്തുണ അറിയിക്കുന്നവർ ഒരു രൂപ വച്ച് നൽകണമെന്നാണ് ക്യാംപയിൻ ആവശ്യപ്പെടുന്നത്. നൂറുകോടിയിൽ ഒരു ലക്ഷം പേർക്കെങ്കിലും പ്രശ്‌നമുണ്ടെന്ന് വ്യക്തമാക്കാനാണ് ഈ ക്യാംപയിൻ നടത്തുന്നതെന്നാണ് സംഘാടകർ പറയുന്നത്. കേരളത്തിലെ പുരോഗമനവാദികളായ ജനങ്ങൾക്ക് ക്യാംപയിൻ വിജയിപ്പിക്കാൻ ഉത്തരവാദിത്തമുണ്ടെന്നും സൂചിപ്പിക്കുന്നുണ്ട്.
കടത്തുരുത്തി സ്വദേശി പീറ്റർ മാലിപ്പറമ്പിലാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. സ്വകാര്യ ആശുപത്രിയിൽ പണം നൽകി വാക്‌സിനെടുക്കുമ്പോൾ കിട്ടുന്ന സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്നത് മൗലികാവകാശലംഘനം ആണെന്നായിരിരുന്നു ഹർജിക്കാരൻ വാദിച്ചത്. കോടതിയുടെ സമയം പാഴാക്കിയെന്ന നിരീക്ഷണത്തെ തുടർന്നാണ് ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴ നൽകിയത്.