kca

ജയ്പൂർ: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിൽ കേരളത്തിന്റെ വിസ്മയക്കുതിപ്പിന് ക്വാർട്ടറിൽ സർവീസസ് ഫുൾസ്റ്റോപ്പിട്ടു.

ജയ്പൂരിൽ ഇന്നലെ നടന്ന ക്വാർട്ടറിൽ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെതകർന്നപ്പോൾ 7 വിക്കറ്രിനാണ് കേരളത്തിന്റെ തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളം 40.4 ഓവറിൽ ഓൾഔട്ടായി. മറുപടിക്കിറങ്ങിയ സർവീസസ് 30.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തുകയായിരുന്നു (176/3).

106 പന്ത് നേരിട്ട് 85 റൺസെടുത്ത ഓപ്പണർ രോഹൻ എസ്. കുന്നുമ്മലിന് മാത്രമാണ് കേരളത്തിന്റെ ബാറ്റിംഗ് നിരയിൽ പിടിച്ചു നിൽക്കാനായുള്ളൂ. 7 ഫോറും 2സിക്സും ഉൾപ്പെട്ടതാണ് രോഹന്റെ ഇന്നിംഗ്സ്. വിനീൂപ് മനോഹരനും (41) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. രോഹും വിനൂപും മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 81 റൺസാണ് കേരള ഇന്നിംഗ്സിലെ നട്ടെല്ലായത്. സച്ചിൻ ബേബിയാണ് (12) രണ്ടക്കം കടന്ന മറ്റൊരു കേരള ബാറ്റർ. 2/105 എന്ന നിലയിൽ നിന്നാണ് 70 റൺസെടുക്കുന്നതിനിടെ കേരളത്തിന്റെ 8 വിക്കറ്റുകളും നിലംപൊത്തിയത്. അവസാന 5 വിക്കറ്റുകൾ 14 റൺസിനുള്ളിൽ വീണു.മുഹമ്മദ് അസ്ഹറുദ്ദീൻ (7), ക്യാപ്ടൻ സഞ്ജു സാംസൺ (2), ജലജ് സ്കസേന (0), വിഷ്ണു വിനോദ് (4), സിജോമോൻ ജോസഫ് (9), മനു കൃഷ്ണൻ (4), എം.ഡി. നിധീഷ് (0), ബേസിൽ തമ്പി (0) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. സർവീസസിനായി ദിവേഷ് പത്താനി മൂന്നും അഭിഷേക്, നരാംഗ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടിക്കിറങ്ങിയ സർവീവസസിനെ രവി ചൗഹാനും (95), ക്യാപ്ടൻ രജത് പലിവാളും (65) പ്രശ്നമില്ലാതെ വിജയലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. മനുകൃഷ്ണൻ കേരളത്തിനായി രണ്ട് വിക്കറ്റ് വീഴ്ത്തി. മറ്റൊരു ക്വാർട്ടറിൽ വിദർഭയെ ഏഴ് വിക്കറ്റിന് കീഴടക്കി സൗരാഷ്ട്രയും സെമിയിൽ എത്തി.