
ന്യൂഡല്‍ഹി: ഒമിക്രോണ്‍ കേസുകള്‍ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഡല്‍ഹി സര്‍ക്കാര്‍. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ അടുത്തിരിക്കവേ ആഘോഷങ്ങള്‍ക്ക് ആളുകള്‍ കൂട്ടം കൂടുന്നത് ഡല്‍ഹി സര്‍ക്കാര്‍ നിരോധിച്ചു. ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റിയാണ് ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.
ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത് ഡല്‍ഹിയിലാണ്. ഡല്‍ഹിയില്‍ 57 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. നിലവില്‍ രാജ്യത്ത് 213 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും ജാഗ്രത തുടരാനും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.