
തിരുവനന്തപുരം: കൊവിഡിന്റെ ആദ്യഘട്ടത്തിൽ 1500 രൂപ കൊടുത്ത് പിപിഇ കിറ്റുകൾ വാങ്ങിയ സംഭവത്തിൽ പ്രതികരിച്ച് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. മാർക്കറ്റ് വിലയുടെ മൂന്നിരട്ടി കൊടുത്ത് പിപിഇ കിറ്റുകൾ വാങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരമായിരുന്നെന്ന് കെ കെ ശൈലജ പ്രതികരിച്ചു.
മാർക്കറ്റിൽ സുരക്ഷ ഉപകരണങ്ങൾക്ക് ക്ഷാമമുള്ള സമയത്തായിരുന്നു മൂന്നിരട്ടി വില കൊടുത്ത് പിപിഇ കിറ്റുകൾ വാങ്ങിയത്. ആയിരത്തി അഞ്ഞൂറ് രൂപയ്ക്ക് പിപിഇ കിറ്റുകൾ തരാൻ ഒരു കമ്പനി തയ്യാറായി. ജീവനാണ് പ്രധാനമെന്ന് പറഞ്ഞ്, വില നോക്കാതെ ഉപകരണങ്ങൾ വാങ്ങാൻ മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നുവെന്ന് ശൈലജ വ്യക്തമാക്കി.
ആയിരത്തി അഞ്ഞൂറ് രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതിന് ശേഷമാണ് അഞ്ഞൂറ് രൂപയ്ക്ക് ഇത് മാർക്കറ്റിൽ ലഭ്യമായതെന്നും കെ കെ ശൈലജ പറഞ്ഞു. ദുരന്ത സമയത്ത് നടപടിക്രമങ്ങൾ പാലിക്കാതെയും സാധനങ്ങൾ വാങ്ങാനുള്ള അധികാരം സർക്കാരിനുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.