ksrtc

തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ വിതരണത്തിനായി 146കോടി രൂപ നൽകാൻ ധനവകുപ്പ് തീരുമാനിച്ചു. സഹകരണ ബാങ്കുകളിൽ നിന്ന് കടമെടുത്താണ് സർക്കാർ ഈ സഹായം നൽകുന്നത്. നേരത്തേ നൽകിയത് കൂടാതെ പ്രത്യേക സാമ്പത്തിക സഹായമായി 15 കോടി നൽകാനാണ് തീരുമാനം.

ജീവനക്കാരുടെ ബഹിഷ്ക്കരണം കാരണം വെള്ളിയാഴ്ച മുതൽ മൂന്നു ദിവസം പ്രതിദിന വരുമാനത്തിൽ മൂന്നരക്കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്നും അതിനാൽ തിങ്കളാഴ്ച ശമ്പള വിതരണം മുടങ്ങിയേക്കുമെന്നും സിഎംഡി അറിയിച്ചു. ക്രിസ്തുമസ് അവധി ഉൾപ്പെടെയുള്ളവ പരിഗണിച്ച് യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിക്കുന്നതിനാൽ ജീവനക്കാർ ജോലി ബഹിഷ്കരിച്ച് സർവ്വീസ് മുടക്കരുതെന്നും സിഎംഡി അഭ്യർത്ഥിച്ചു.

ജീവനക്കാരുടെ ശമ്പളപരിഷ്ക്കരണം നടപ്പാക്കാൻ നേരത്തേ തന്നെ തൊഴിലാളി യൂണിയനുകളുമായി ധാരണയിലായിരുന്നു. 2011ലെ ശമ്പള പരിഷ്ക്കരണ കരാറിന്റെ കാലാവധി 2016ൽ അവസാനിച്ചതാണ്. നിരന്തര പ്രക്ഷോഭങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സ്കെയിലിന് തുല്യമായി ശമ്പളം പരിഷ്ക്കരിക്കുന്നതിന് ധാരണയായത്. അടിസ്ഥാന ശമ്പളം 23,000 രൂപയായിരിക്കും.

കെഎസ്ആർടിസിയിലെ അംഗീകൃത ട്രെയ്ഡ് യൂണിയനുകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ശമ്പള പരിഷ്ക്കരണത്തിന് തീരുമാനമായത്. ഈ മാസം മുപ്പത്തൊന്നിന് മുമ്പ് കരാർ ഒപ്പിടും. 2021 ജൂണ്‍ മുതല്‍ ശമ്പള പരിഷ്കരണം പ്രാബല്യത്തിൽ വരും. 2022 ജനുവരിമാസത്തെ ശമ്പളത്തോടൊപ്പം പുതുക്കിയ ശമ്പളം നല്‍കും. കുടിശ്ശിക വിതരണം സാമ്പത്തിക നില മെച്ചപ്പെടുന്ന മുറക്ക് ചെയ്യുമെന്നും ഗതാഗതമന്ത്രി അറിയച്ചു.