modi

വാരാണസി: വാരണാസി സന്ദർശനത്തിനിടെ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരാണസിയിൽ 870 കോടിയോളം ചെലവുവരുന്ന 22 പദ്ധതികളുടെ തറക്കല്ലിടീൽ ചടങ്ങ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പശുക്കളെക്കുറിച്ച് സംസാരിക്കുന്നത് ചിലരെ സംബന്ധിച്ചിടത്തോളം എന്തോ കുറ്റം പോലെയാണ്. പക്ഷേ ഞങ്ങൾക്ക് പശു മാതാവാണ്. രാജ്യത്തെ ക്ഷീരോത്പാദന മേഖലയെ വികസിപ്പിക്കുകയെന്നത് സർക്കാരിന്റെ പ്രധാന കർമ്മ പരിപാടികളിൽ ഒന്നാണ്.

പശുക്കളേയും എരുമകളേയും കളിയാക്കുകയും അവരെക്കുറിച്ച് തമാശ പറയുകയും ചെയ്യുന്നവർ രാജ്യത്ത് എട്ട് കോടിയോളം ആളുകളുടെ ഉപജീവന മാർഗം പശുക്കളാണെന്ന് മറക്കരുത്. ആറ്, ഏഴ് വർഷകാലയളവിൽ രാജ്യത്ത് ക്ഷീരോത്പാദന മേഖലയിൽ 45 ശതമാനത്തോളം വളർച്ച നേടാനായി. ധവളവിപ്ലവത്തിലുണ്ടായിട്ടുള്ള പുതിയ ഊർജ്ജത്തിന് രാജ്യത്തെ കർഷകരുടെ ജീവിത സാഹചര്യത്തിൽ വലിയ മാറ്റം കൊണ്ടുവരാനായേക്കും. പത്ത് കോടിയോളം വരുന്ന ചെറുകിട കർഷകർക്ക് മൃഗസംരക്ഷണത്തിലൂടെ നേട്ടം കൈവരിക്കാനാകും. ഇന്ത്യയിലെ ക്ഷീരോത്പന്നങ്ങൾക്ക് വിദേശ രാജ്യങ്ങളിൽപോലും വലിയ വിപണിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗിനെയും മോദി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ഓർമ്മദിവസമായ ഇന്ന് രാജ്യം കർഷകദിനം ആചരിക്കുകയാണെന്നും മോദി പറഞ്ഞു.