
കാഞ്ഞങ്ങാട്: പാണത്തൂരിൽ തടി കയറ്റിയ ലോറി നിയന്ത്രണം വിട്ട് 200 അടി താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ് നാലു പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. മരിച്ചവരെല്ലാം മരം കയറ്റാൻ വന്ന തൊഴിലാളികളാണ്.
ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. പാണത്തൂർ കുണ്ടുപ്പള്ളി സ്വദേശികളായ കെ. ബാബു, എംകെ മോഹനൻ (40), വെങ്കപ്പു എന്ന സുന്ദരൻ (47), നാരായണൻ (53) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ലോറി ക്ലീനർ വിജയനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഡ്രൈവർ അനീഷ്, വേണുഗോപാലൻ എന്നിവർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ വിജയന്റെ മകനാണ് അനീഷ്. അപകട സമയത്ത് ഒൻപത് പേരാണ് ലോറിയിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ടപ്പോൾ രണ്ടു പേർ ചാടി രക്ഷപ്പെട്ടു. അവശേഷിച്ച 7 പേരിൽ നാലു പേരാണ് മരിച്ചത്. മൂന്നുപേർ സംഭവസ്ഥലത്തും ഒരാൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും .
ലോറി മറിഞ്ഞപ്പോൾ മരത്തടികൾ കെട്ടുപൊട്ടി തൊഴിലാളികളുടെ ശരീരത്തിൽ പതിച്ചതാണ് മരണ സംഖ്യ ഉയരാൻ കാരണം. കയറ്റം കയറുന്നതിനിടയിൽ ലോറിയുടെ ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണമെന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വേണുഗോപാൽ പറഞ്ഞു. തളിപ്പറമ്പിലേക്കുള്ളതായിരുന്നു ലോഡ് ഇപ്പോൾ അപകടം നടന്ന സ്ഥലത്തിന് സമീപം ഒരു വർഷം മുമ്പ് കർണാടകയിൽ നിന്നുള്ള വിവാഹസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് ഏഴു പേർ മരിച്ചിരുന്നു.