n-v-ramana

അമൃത്‌സർ: പഞ്ചാബിലെ ലുധിയാന ജില്ലയിലെ സെഷൻസ് കോടതി സമുച്ചയത്തിൽ ഒരാളുടെ മരണത്തിനിടയാക്കിയ ഉഗ്ര സ്‌ഫോടനത്തിൽ നടുക്കം രേഖപ്പെടുത്തി ചീഫ് ജസ്റ്റിസ് എൻ വി രമണ. സ്ഫോടനത്തിൽ പരിക്കേറ്റവർ അപകട നില തരണം ചെയ്തു. സ്ഫോടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു. ദേശവിരുദ്ധ ശക്തികളുടെ സാന്നിദ്ധ്യത്തെപ്പറ്റി ദേശീയ അന്വേഷണ ഏജൻസി അന്വേഷണം തുടങ്ങി.

ആറു നിലകളുള്ള സമുച്ചയത്തിലെ രണ്ടാം നിലയിൽ റെക്കാഡ് റൂമിനോട് ചേർന്ന ടോയ്‌ലെറ്റിൽ ഉച്ചയ്ക്ക് 12:22നായിരുന്നു സ്ഫോടനം. ടോയ്‌ലെറ്റ് തകരുകയും മുറികളുടെ ഭിത്തിയിൽ വിള്ളലുണ്ടാവുകയും ചെയ്തു. ജനാലകൾ തകർന്നു. താഴെയുണ്ടായിരുന്ന വാഹനങ്ങളുടെ ചില്ലുകളും പൊട്ടി. ഒരു മൃതദേഹം കണ്ടെടുത്തിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചത് ബോംബ് വച്ച ആൾ തന്നെയാണോ എന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. ഭീകരാക്രമണമാണോ എന്നതിനും വ്യക്തതയില്ല.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അധികൃതർ വിവരങ്ങൾ ധരിപ്പിച്ചു. സംസ്ഥാന സർക്കാരിനോട് കേന്ദ്രം റിപ്പോർട്ട് തേടിയിരിക്കുകയാണ്.

അഭിഭാഷക സമരം മൂലം തിരക്കു കുറവായിരുന്നെങ്കിലും കക്ഷികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ സമുച്ചയത്തിൽ ഉണ്ടായിരുന്നു. സ്ഫോടനത്തെ തുടർന്ന് ആളുകൾ പരിഭ്രാന്തരായി പരക്കംപാഞ്ഞു. ഡൽഹിയിൽ നിന്നുവന്ന രണ്ടംഗ എൻ.ഐ.എ സംഘം തെളിവെടുത്തു. നാഷണൽ സെക്യൂരിറ്റി ഗാർഡും നാഷണൽ ബോംബ് ഡേറ്റ സെന്റർ സംഘവും സ്ഥലത്തെത്തിയിരുന്നു.തിരഞ്ഞെടുപ്പ് അടുത്തിരിക്കെ,​ സംസ്ഥാനത്ത് അസ്വസ്ഥത സൃഷ്ടിക്കാനുള്ള ശ്രമമാണ് സ്ഫോടനമെന്ന് രാഷ്‌ട്രീയ പാർട്ടികൾ ആരോപിക്കുന്നു. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി അകാലിദളിനുമേൽ ആരോപണം ഉന്നയിച്ചു.

ഖാലിസ്ഥാൻ അടക്കമുള്ള വിഘടന ഗ്രൂപ്പുകൾ പഞ്ചാബിൽ സജീവമാണ്. ഇവർക്ക് പാക് സഹായം ലഭിക്കുന്നുണ്ട്. കർഷക സമരത്തിൽ ഖാലിസ്ഥാൻ നുഴഞ്ഞു കയറിയെന്ന് കേന്ദ്രം ആരോപിച്ചിരുന്നു. ഇന്ത്യാവിരുദ്ധ പ്രചാരണത്തിന് കേന്ദ്രം നിരോധിച്ച യൂട്യൂബ് ചാനലുകൾ പഞ്ചാബിലാണ് പ്രവർത്തിച്ചിരുന്നത്.