kk

ചണ്ഡിഗഡ്: പഞ്ചാബിലെ ലുധിയാന കോടതിയില്‍ സ്‌ഫോടനം നടത്തിയത് മുന്‍ പൊലീസുകാരന്‍. ലഹരിമരുന്ന് കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ഗഗന്‍ ദീപ് സിംഗാണ് സ്ഫോടനം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. 2019ല്‍ ഇയാളെ പൊലീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇയാള്‍ തന്നെയാണ് സ്‌ഫോടകവസ്തു സ്ഥാപിച്ചതെന്നും പൊലീസ് അറിയിച്ചു. സ്‌ഫോടനത്തിനിടെ ഇയാള്‍ മരിച്ചിരുന്നു. മൃതദേഹം വീട്ടുകാര്‍ തിരിച്ചറിഞ്ഞു. കഴിഞ്ഞ സെപ്റ്റംബറില്‍ ഇയാളുടെ ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുകയായിരുന്നു.

ഇയാള്‍ക്ക് ലഹരിമരുന്ന് കണ്ണികളുമായി ബന്ധമുണ്ട്. ലഹരിമരുന്ന് കേസില്‍ തന്നെയാണ് ഇയാള്‍ ജയില്‍ വാസം അനുഭവിച്ചതും.സിം കാര്‍ഡും മൊബൈല്‍ ഫോണിന്റെ അവശിഷ്ടങ്ങളും ലഭിച്ചതോടെയാണ് കൊല്ലപ്പെട്ടയാളെ തിരിച്ചറിയാന്‍ സഹായിച്ചത്. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം പഞ്ചാബിലെ ലുധിയാന കോടതിയില്‍ ഇന്നലെയുണ്ടായ ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ പാക് ഭീകരസംഘടനയെന്ന് റിപ്പോര്‍ട്ട്. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായം ലഭിക്കുന്ന ഖാലിസ്ഥാനി ഗ്രൂപ്പുകളാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പഞ്ചാബില്‍ തുടര്‍ ആക്രമണങ്ങള്‍ നടത്താനും, ആരാധനാലയങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ അഴിച്ചു വിട്ട് മതസ്പര്‍ധയും വര്‍ഗീയ സംഘര്‍ഷങ്ങളും ഉണ്ടാക്കാനാണ് അവര്‍ പദ്ധതിയിടുന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.