
മോസ്‌കോ: രാജ്യത്ത് നിയമപരമായി നിരോധനമുള്ള ഉള്ളടക്കം നീക്കം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ ഗൂഗിളിനും ഫേസ്ബുക്കിനും പിഴ ശിക്ഷ വിധിച്ച് റഷ്യൻ കോടതി. മോസ്‌കോയിലെ തഗാൻസ്‌കി ജില്ലയിലെ പ്രാദേശിക കോടതിയാണ് 98.4 ദശലക്ഷം ഡോളർ പിഴ ഒടുക്കാൻ കമ്പനിയോട് ഉത്തരവിട്ടത്. പ്രാദേശിക നിയമംമൂലം നിരോധിച്ച ഉള്ളടക്കങ്ങൾ നീക്കം ചെയ്യാത്തതിന് ഫേസ്ബുക്കിന് രണ്ടു കോടി ഡോളർ പിഴയും ഇതേ കോടതി ചുമത്തി.മരുന്നുകളുടെ ദുരുപയോഗം, ആയുധം, സ്‌ഫോടക വസ്തുക്കൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ഈ വർഷം ആദ്യം കോടതി കമ്പനിയോട് നിർദ്ദേശിച്ചിരുന്നുവെങ്കിലും നടപ്പാക്കുന്നതിൽ കമ്പനി വീഴ്ച വരുത്തിയതിനെ തുടർന്നാണ് നടപടി. റഷ്യൻ പ്രതിപക്ഷ നേതാവായ അലക്സി നവൽനിയെ അനുകൂലിച്ച് ചിലർ നടത്തിയ പ്രതികരണങ്ങളും നീക്കം ചെയ്യുന്നതിൽ ഗൂഗിൾ വീഴ്ച വരുത്തിയതായും കോടതി ചൂണ്ടിക്കാട്ടി. അതേ സമയം വിഷയം പഠിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ഗൂഗിൾ പ്രതികരിച്ചു.