
പി ടി തോമസ് മരിച്ച ദിവസം മലയാളികളുടെ മനസിലൂടെ ഏറ്റവുമധികം ഒഴുകിയ പാട്ട് 'ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം.."ആയിരിക്കും. അദ്ദേഹം ആഗ്രഹിച്ചതു പോലെ ആ പാട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു കേരളം അദ്ദേഹത്തിന് അന്ത്യയാത്ര ഒരുക്കിയതും. എന്നാൽ ഇപ്പോൾ തിരക്കഥാകൃത്തും എഴുത്തുകാരനുമായ രാമാനന്ദ് ആ പാട്ടിനെ കുറിച്ചും അതിന്റെ പിറവിയെ കുറിച്ചും ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. വയലാർ വർണിച്ച ആ തീരം ഏതാണെന്ന് മലയാളികൾക്ക് മുന്നിൽ തുറന്നെഴുതിയിരിക്കുകയാണ് രാമാനന്ദ്.
'തിരുവന്തപുരത്തു കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ പഠിക്കുന്ന സമയത്ത് അവിടുത്തെ ചരിത്രാദ്ധ്യാപകനായ ഫിലിപ്പ് സർ പങ്കുവെച്ച ഒരു കഥയുണ്ട്.... ഒരു നാൾ സന്ധ്യ മയങ്ങി രാത്രിയാവുന്ന നേരത്തു കോവളം കൊട്ടാരത്തിൽ ചില പ്രഗത്ഭർ ഒത്തുകൂടിയിരുന്നു, ആരൊക്കെയോ ഉണ്ട്. അതിൽ രണ്ടു പേരുകൾ എനിക്ക് മാത്രമല്ല സമസ്‌ത മലയാളത്തിനും പ്രിയപ്പെട്ട രണ്ടു പേരുകൾ ആണ്. രണ്ട് അനശ്വര കവികൾ.
മലയാള സാഹിത്യത്തെ കൈപിടിച്ച് ചലച്ചിത്ര ഗാനശാഖയിലേക്കാനയിച്ച് ഉയർന്ന ശൃംഖത്തിൽ പ്രതിഷ്‌ഠിച്ച വയലാറും, ഒ എൻ വിയും.രാത്രിയുടെ മനോഹാരിതയും കടലിരമ്പവും പൂർണ നിലാവും ഒപ്പം രണ്ടു ഗന്ധർവന്മാരുടെ സാന്നിദ്ധ്യവും കൊണ്ട് എത്ര ധന്യമായിരുന്നിരിക്കും അവിടെ കൂടിയിരുന്നവർക്കാ രാത്രി.. ആ മനോഹരനിമിഷങ്ങൾക്കു മാറ്റു കൂട്ടുവാൻ അവിടെ കൂടിയിരുന്നവർ ആഗ്രഹിച്ചതിൽ എന്ത് തെറ്റ്? അവരിലാരോ പറഞ്ഞു ഒ എൻ വി ഒരു കവിതയെഴുതി പാടണം...
കവി തന്റെ സ്വകാര്യമായ സുഖമുള്ള ക്രിയാത്മക നോവനുഭവിച്ചു ജന്മം കൊടുക്കുന്ന കാവ്യപൈതലിനെ ആദ്യം കാണാൻ ഉള്ള ഒരു തരം വെമ്പൽ ആയിരുന്നിരിക്കും അവരെ കൊണ്ടങ്ങിനെ ചോദിപ്പിച്ചത്. എന്നാൽ ഒ എൻ വി നമ്രമായ ശിരസോടെ പറഞ്ഞു വയലാറുള്ളപ്പോൾ ഞാൻ എഴുതുകയോ....
കല്‌പനയുടെ അതീത ലോകങ്ങൾ ഉപാസിക്കുന്ന കവികൾക്ക് മുന്നിൽ എഴുതാനുള്ള ചോദനയും സാമഗ്രിയും പ്രകൃതി തന്നെ എന്ന സത്യത്തെ പ്രകാശിപ്പിച്ചു കൊണ്ട് ചന്ദ്രബിംബം ഉദിച്ചു നിന്ന മാനത്തു ഒരു വെള്ളിടി വെട്ടി... ആ വിദ്യുത് പ്രവാഹം നേരെ സഞ്ചരിച്ചത് കാവ്യദേവതയുടെ കേളിനിലമായ വയലാറിന്റെ ഹൃദയത്തിലേക്കാണ്..
ആ അനശ്വരകവി ചന്ദ്രപ്രഭ വീണു കിടക്കുന്ന കോവളം കടൽത്തീരം നോക്കി കൊണ്ട് പാടി ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം.... വിണ്ണിലെ വെള്ളിടി ഇന്ദ്രധനുസിന്റെ പീലികൊഴിയലായി..... ഈ വരികളത്രയും എഴുതിയെടുത്തത് ഒ എൻ വി ആണെന്നു ഫിലിപ്പ് സർ പറഞ്ഞത് ഓർക്കുന്നു...
കവി പാടി കവി എഴുതിയെടുത്ത ഇങ്ങനെയുള്ള ഈ മനോഹര തീരത്തു ആരാണ് ഇനിയൊരു ജന്മം ആഗ്രഹിക്കാത്തത്? ആർക്കാണിവിടെ ജീവിച്ചു കൊതി തീർന്നത്? സമയമാകുന്ന രഥം ഉരുണ്ടുവന്നീ ഭൂമിയിലും മികച്ച ഏതു സ്വർഗത്തിലേക്കാണ് നമ്മെ കൊണ്ട്പോകുന്നത്? "