president-mayor

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത പിഎൻ പണിക്കർ പ്രതിമാ അനാച്ഛാദന ചടങ്ങിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ പിഴവുകളിൽ അന്വേഷണം. മേയർ ആര്യ രാജേന്ദ്രന്റെ കാർ രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിൽ കടന്നുകയറിയ സംഭവത്തിലും, ശുചിമുറിയിൽ വെള്ളമില്ലാത്തതിലും, ഇരിപ്പിടം ഒരുക്കിയതിലുണ്ടായ പിഴവുകളിലുമാണ് സംസ്ഥാന-കേന്ദ്ര ഇന്റലിജൻസ് വിഭാഗം അന്വേഷണം നടത്തുന്നത്.

പൂജപ്പുരയിലെ ഉദ്ഘാടന വേദിയോട് ചേർന്നായിരുന്നു രാഷ്ട്രപതിയുടെ വിശ്രമമുറി. ഇതിലെ ശുചിമുറിയിൽ ഉപയോഗിക്കാൻ വെള്ളമുണ്ടായിരുന്നില്ല. പുറത്തുനിന്ന് വെള്ളം കൊണ്ടുവരുന്നതുവരെ രാഷ്ട്രപതിക്ക് കാത്തുനിൽക്കേണ്ടി വന്നു. ഇതുമൂലം ചടങ്ങ് വൈകി. വാട്ടർ കണക്ഷൻ നൽകാതെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര പിഴവാണുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

ഉദ്ഘാടനച്ചടങ്ങിന്റെ വേദിയിൽ രാഷ്ട്രപതിയുടെ ഭാര്യയ്ക്ക് ഇരിപ്പിടം തയ്യാറാക്കിയതും പ്രോട്ടോക്കോൾ ലംഘനമാണ്. ചടങ്ങിൽ പങ്കെടുക്കുന്നവരുടെ പട്ടികയിൽ പ്രഥമ വനിതയുടെ പേര് ഉണ്ടായിരുന്നില്ല. ഇത് ശ്രദ്ധിക്കാതെയാണ് ഇരിപ്പിടം തയ്യാറാക്കിയത്. ചടങ്ങിന് തൊട്ടുമുമ്പ് പിഴവ് മനസിലാക്കി അത് എടുത്തുമാറ്റേണ്ടി വന്നു.

വ്യാഴാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പൂജപ്പുരയിലേക്ക് രാഷ്ട്രപതി വരുന്നതിനിടെയായിരുന്നു രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് മേയറുടെ കാർ കയറിയത്.സാധാരണഗതിയിൽ രാഷ്ട്രപതിയുടെ വാഹനം അനുഗമിക്കാനേ പാടുള്ളൂ.

എന്നാൽ ആൾസെയിന്റ്സ് കോളേജ് മുതൽ ജനറൽ ആശുപത്രി വരെ രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് സമാന്തരമായി മേയറുടെ വാഹനം പാഞ്ഞു. വാഹന വ്യൂഹത്തിലെ എട്ടാമത്തെ വണ്ടിക്ക് പിന്നിലാണ് മേയറുടെ വാഹനം കയറിയത്. സംഭവങ്ങളെക്കുറിച്ച് വിശദമായി അന്വേഷിച്ച് കേന്ദ്ര സംസ്ഥാന ഇന്റലിജൻസുകൾ വിശദമായ റിപ്പോർട്ട് തയ്യാറാക്കും.