
തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുടെ വിശദമായ രൂപരേഖ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സി പി ഐ. ഉഭയകക്ഷി ചർച്ചയിൽ ഇക്കാര്യം സി പി എമ്മിനെ അറിയിക്കാനാണ് തീരുമാനം. ഡീറ്റെയിൽഡ് പ്രൊജക്ട് റിപ്പോർട്ട് ( ഡി പി ആർ) കണ്ടതിനുശേഷമായിരിക്കും പദ്ധതിയെക്കുറിച്ച് അന്തിമ തീരുമാനം പാർട്ടി കൈക്കാള്ളുന്നത്. തീരുമാനം പാർട്ടിയിലെ സമ്മർദ്ദം മൂലമാണെന്നും സി പി ഐ കേന്ദ്രങ്ങൾ പറഞ്ഞു.
എൽ ഡി എഫിന്റെ പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന പദ്ധതിയെന്ന നിലയിലായിരുന്നു കെ റെയിലിനെ പിന്തുണയ്ക്കുന്നതിനു പിന്നിലെ കാരണമായി സി പി ഐ പറഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞയാഴ്ച ചേർന്ന സി പി ഐ സംസ്ഥാന കൗൺസിലിൽ പദ്ധതിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. മുൻമന്ത്രി വി എസ് സുനിൽ കുമാർ ഉൾപ്പടെയുള്ളവർ പദ്ധതിക്കതിരെ രംഗത്ത് വന്നു. ഈ സാഹചര്യത്തിലാണ് പാർട്ടി പദ്ധതിയുടെ ഡി പി ആർ ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ പദ്ധതിയ്ക്ക് നൽകിയിരുന്ന നിരുപാധിക പിന്തുണയിൽ നിന്നും പിന്നോട്ടു പോകുകയാണെന്ന് പാർട്ടി വ്യക്തമാക്കി. പാർട്ടി സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ട് ആവശ്യം അറിയിക്കുമെന്നും സി പി ഐ കേന്ദ്രങ്ങൾ വെളിപ്പെടുത്തി. എന്നാൽ സർക്കാർ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ഡി പി ആർ രഹസ്യ രേഖയാണെന്നും ഇത് പുറത്തുവിടുന്നത് പദ്ധതിയുടെ സുരക്ഷയെ ബാധിക്കുമെന്നും കെ റെയിൽ എം ഡി പറഞ്ഞിരുന്നു.