
മുംബയ്: ആയിരക്കണക്കിന് കർഷകരുടെ ഒരു വർഷത്തോളം നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ കേന്ദ്രസർക്കാർ പിൻവലിച്ച മൂന്നു കാർഷിക നിയമങ്ങളും വീണ്ടും നടപ്പിലാക്കിയേക്കാമെന്ന സൂചന നൽകി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. മഹാരാഷ്ട്രയിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സ്വാതന്ത്ര്യം ലഭിച്ച് 70 വർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾ വലിയ വിപ്ളവമായിരുന്നെന്ന് തോമർ പറഞ്ഞു. എന്നാൽ ചിലർക്ക് ആ നിയമങ്ങൾ ഇഷ്ടമായില്ല. എന്നാൽ സർക്കാരിന് അതിൽ നിരാശയില്ല. ഞങ്ങൾക്ക് ഒരു ചുവട് പിന്നോട്ടു വയ്ക്കേണ്ടി വന്നെങ്കിലും മുന്നോട്ട് പോകുക തന്നെ ചെയ്യും. കാരണം കർഷകരാണ് ഇന്ത്യയുടെ നട്ടെല്ലെന്നും തോമർ പറഞ്ഞു.
Will farm laws make a come-back??? Union agri minister Narendra Tomar @nstomar drops hint during the inauguration of Agro Vision Expo in Nagpur on Friday. @ndtv pic.twitter.com/HDvateXQ6h
— Mohammad Ghazali (@ghazalimohammad) December 25, 2021
നിയമങ്ങൾ പിൻവലിക്കുന്നതിന് രണ്ട് ദിവസം മുൻപായി എം പിമാർക്ക് നൽകിയ സർക്കാർ കുറിപ്പിലും നിയമങ്ങളെ അനുകൂലിക്കുന്ന നിലപാടായിരുന്നു തോമർ സ്വീകരിച്ചത്. കർഷകരുടെ നില മെച്ചപ്പെടുത്തുന്നതിനായാണ് സർക്കാർ നിയമങ്ങൾ രൂപീകരിച്ചതെന്നും ഇവയുടെ ഗുണഫലങ്ങളെക്കുറിച്ച് കർഷകരെ ബോധ്യപ്പെടുത്താൻ പരമാവധി ശ്രമിച്ചുവെന്നും തോമർ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ നവംബർ 19നാണ് മൂന്നു കാർഷിക നിയമങ്ങളും പിൻവലിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചത്. തുടർന്ന് നവംബർ 29ന് പാർലമെന്റിന്റെ ഇരുസഭകളും ഫാം ലോസ് റിപ്പീൽ ബിൽ പാസാക്കുകയും രാഷ്ട്രപതി ഒപ്പുവയ്ക്കുകയും ചെയ്തു.