renjith-shan

ആലപ്പുഴ: ബി ജെ പി നേതാവ് രൺജിത്ത് വധക്കേസിൽ അന്വേഷണം കൂടുതൽ സംസ്ഥാനങ്ങളിലേക്ക്. തമിഴ്‌നാട്, കർണാടക എന്നിവടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് തെരച്ചിൽ നടത്തിയത്. പ്രതികൾ ഒളിത്താവളം മാറ്റാൻ സാദ്ധ്യതയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്.

അതേസമയം ഷാൻ വധക്കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികളെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. കോമളപുരം മണ്ണഞ്ചേരിയിലെ അതുൽ ഒ എസ് (27), കോമളപുരം ആര്യാട് സ്വദേശികളായ വിഷ്ണു കെ(28), ധനേഷ് ഡി (25), പാതിരപ്പള്ളിയിലെ അഭിമന്യു കെ യു (27), മണ്ണഞ്ചേരിയിലെ സനന്ദ് കെ യു (36) എന്നിവരെയാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ കൃത്യം ചെയ്യാൻ ഉപയോഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെടുത്തിരുന്നു.


ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരാണ് അറസ്റ്റിലായത്. എല്ലാവരും ബി ജെ പി- ആർ എസ് എസ് പ്രവര്‍ത്തകരാണ്. ഡിസംബർ 18ന് രാത്രിയാണ് ഷാൻ കൊല്ലപ്പെട്ടത്. വീട്ടിലേക്ക് പോകുന്ന വഴിയിൽ അക്രമിസംഘമെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഡിസംബർ 19നാണ് രൺജിത്ത് കൊല്ലപ്പെട്ടത്. രാവിലെ വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമി സംഘം ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ച് വീഴ്‌ത്തിയ ശേഷം ശരീരത്തിൽ തുരുതുരെ വെട്ടിക്കൊല്ലുകയായിരുന്നു.