
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായക വെളിപ്പെടുത്തലുമായി സംവിധായകൻ ബാലചന്ദ്രകുമാർ. കേസിലെ പ്രതിയായ പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമായിരുന്നെന്നും ഇക്കാര്യം പുറത്തുപറയാതിരിക്കാൻ നടനും ബന്ധുക്കളും നിർബന്ധിച്ചുവെന്നും റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി. ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്നു ബാലചന്ദ്രകുമാർ.2014ൽ തുടങ്ങിയ സൗഹൃദം 2021 ഏപ്രിൽ വരെ നീണ്ടുപോയി.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് ജാമ്യത്തിലിറങ്ങിയപ്പോൾ തന്നെ ലഭിച്ചിരുന്നെന്നും, താൻ ഇതിന് സാക്ഷിയാണെന്നും അഭിമുഖത്തിൽ സംവിധായകൻ വെളിപ്പെടുത്തി. ഒരു വി ഐ പിയായിരുന്നു നടി ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ചത്. ദിലീപിന്റെ സഹോദരൻ അനൂപും, സഹോദരിയുടെ ഭർത്താവ് സുരാജും ഉൾപ്പെടെയുള്ളവർ ദൃശ്യങ്ങൾ കണ്ടതിന് താൻ സാക്ഷിയാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
ദിലീപിന്റെ വീട്ടിലെ പാലുകാച്ചൽ ചടങ്ങ് നടന്നതിന്റെ പിറ്റേന്ന് അവിടെ പോയിരുന്നുവെന്നും, അവിടെ സുനിയെ കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിയെന്ന് പറഞ്ഞ് പുറത്തുവന്ന പൾസർ സുനിയുടെ ചിത്രം കണ്ടപ്പോൾ ദിലീപിനെ വിളിച്ച്, സാറിന്റെ വീട്ടിൽ കണ്ട പയ്യനല്ലേ എന്ന് ചോദിച്ചു. ഏത് പയ്യനെന്നായിരുന്നു ദിലീപ് തിരിച്ച് ചോദിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
പിന്നീട് ബാലു, തന്റെ കൂടെ പൾസർ സുനിയെ കണ്ട വിവരം പുറത്തുപറയരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു. റിമാൻഡിലായിരിക്കെ ആലുവയിലെ ജയിലിലേക്ക് തന്നെ വിളിപ്പിച്ച് വീണ്ടും ഇക്കാര്യം ആവശ്യപ്പെട്ടു. പിന്നീടങ്ങോട്ട് ദിലീപും ബന്ധുക്കളും തന്നോട് സ്‌നേഹം അഭിനയിച്ചു. സഹോദരി ഭർത്താവ് വിളിച്ചു. കാവ്യ ഒരുപാട് തവണ വിളിച്ചിട്ടുണ്ട്. ബാലുവിന്റെ ഭാഗത്തുനിന്ന് ഒരു ക്ലാരിറ്റി കിട്ടുന്നതുവരെ ആഹാരം കഴിക്കില്ലെന്നാണ് കാവ്യ പറഞ്ഞതെന്നും സംവിധായകൻ വ്യക്തമാക്കി.