
പാലാ: സെന്റ് തോമസ് കോളേജ് വിദ്യാർത്ഥിനിയെ സഹപാഠി കഴുത്തറുത്തു കൊന്ന സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സംഭവം നടന്ന് 84-ാം ദിവസമാണ് കുറ്റപത്രം നൽകിയത്.
വൈക്കം തലയോലപറമ്പ് സ്വദേശി നിതിന മോൾ (22) ആണ് കൊല്ലപ്പെട്ടത്. കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജുവാണ് കേസിലെ പ്രതി. ഇയാൾ ചെന്നൈയിലെ ഒരു പ്രണയക്കൊലപാതകത്തിന്റെ വിശദാംശങ്ങൾ ഇന്റർനെറ്റിൽ ആവർത്തിച്ചു കണ്ടിരുന്നുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
മുൻ കാമുകനുമായി നിതിനമോൾ വീണ്ടും അടുത്തുവെന്ന സംശയമാണ് കൊലപാതകത്തിന് കാരണം. ഒരാഴ്ചത്തെ ആസൂത്രണത്തിനൊടുവിലാണ് പ്രതി കൃത്യം നടത്തിയത്. നൂറിലധികം പേരുടെ മൊഴികളാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഒക്ടോബർ ഒന്നിനു രാവിലെ 11.20നായിരുന്നു സംഭവം. കോളേജിൽ ഫുഡ് പ്രൊസസിംഗ് ടെക്നോളജി വിദ്യാർത്ഥിനിയായ നിതിനയെ പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വഴി സഹപാഠിയായ അഭിഷേക് ബ്ലേഡ് കൊണ്ട് കഴുത്തറുത്തു കൊല്ലുകയായിരുന്നു.