jayanandan

കൊച്ചി: ഇടപ്പള‌ളി പൊണേക്കരയിൽ 17 വർഷം മുൻപുണ്ടായ ഇരട്ടക്കൊല നടത്തിയത് റിപ്പർ ജയാനന്ദനെന്ന് പൊലീസ് കണ്ടെത്തി. എഡിജിപി എസ്.ശ്രീജിത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് നിർണായക വിവരം പുറത്തുവിട്ടത്. 2004ൽ വൃദ്ധരായ സഹോദരങ്ങളെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി 40 പവൻ കവർന്ന സംഭവമാണ് പൊണേക്കര കൊലക്കേസ്. 74കാരിയും സഹോദരനുമാണ് അന്ന് കൊലചെയ്യപ്പെട്ടത്. പോണേക്കര കോശേരി ലെയിനിൽ വി.നാണിക്കുട്ടി അമ്മാൾ(73), രാജൻ എന്ന ടി.വി നാരായണ അയ്യർ (60) എന്നിവരാണ് കൊല്ലപ്പെട്ടത്.

പ്രതി റിപ്പർ ജയാനന്ദൻ നിലവിൽ കസ്‌റ്റഡിയിലുണ്ട്. സംഭവ ദിവസം ഇയാളെ പ്രദേശത്ത് കണ്ടതായി കേസിലെ സാക്ഷികൾ തിരിച്ചറിഞ്ഞു. അവർ നൽകിയ വിവരണവും കേസന്വേഷണത്തെ സഹായിച്ചതായി പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിൽ ജയാനന്ദൻ കുറ്റം സമ്മതിച്ചതായും ഡിസംബർ 24ന് ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയതായും എഡിജിപി എസ്.ശ്രീജിത്ത് അറിയിച്ചു. ഏഴ് കൊലക്കേസിലും പതിനാല് മോഷണ കേസിലും പ്രതിയായ റിപ്പർ ജയാനന്ദൻ തടവിലിരിക്കെ ജയിൽ ചാടിയശേഷം പിടിയിലായിട്ടുണ്ട്. മാള ഇരട്ടകൊലക്കേസിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടെങ്കിലും ഹൈക്കോടതി അത് ജീവപര്യന്തമായി കുറച്ചിരുന്നു.