vaccination

ന്യൂഡൽഹി : ജനുവരി മൂന്നുമുതൽ 15 മുതൽ 18 വയസുവരെയുള്ളവർക്ക് വാക്സിൻ നൽകുമെന്ന പ്രഖ്യാനത്തിന് പിന്നാലെ വാക്സിനേഷന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ മാർഗനിർദ്ദേശം പുറത്തിറക്കി. കൊവാക്സിൻ മാത്രമായിരിക്കും കൗമാരക്കാർക്ക് നൽകുക. 2007ലോ അതിന് മുമ്പോ ജനിച്ച എല്ലാവരും വാക്സിനെടുക്കാൻ അ‍ർഹരാണ്. പതിനഞ്ച്‌ മുതൽ 18 വയസുവരെയുള്ളവര്‍ക്ക് വാക്സിനായി ജനുവരി ഒന്നു മുതൽ കൊവിൻ ആപ്പിലും പോർട്ടലിലും രജിസ്റ്റർ ചെയ്യാം. ആധാർ ഇല്ലെങ്കിൽ സ്കൂൾ തിരിച്ചറിയൽ കാർഡും ഉപയോഗിക്കാം . ഇവർക്ക് നിലവിലുള്ള ഏതെങ്കിലും കോവിൻ അക്കൗണ്ട് വഴിയോ സ്വന്തം അക്കൗണ്ട് ഉണ്ടാക്കിയോ രജിസ്‌ട്രേഷൻ നടത്താം. വാക്സിൻ നൽകുന്നയാൾക്കും കൗമാരക്കാരുടെ രജിസ്ട്രേഷൻ നടത്താൻ കഴിയും. നൽകുന്ന വാക്സിന്‍റെ അളവിൽ വ്യത്യാസം ഉണ്ടാകില്ല.

കരുതൽ ഡോസിന് അർഹരായവരെ എസ്.എം.എസ് വഴി അറിയിക്കും. ഇവർക്ക് നിലവിലുള്ള അക്കൗണ്ട് വഴി തന്നെ രജിസ്റ്റർ ചെയ്യാം. വാക്സിൻ സർട്ടിഫിക്കറ്റിൽ കരുതൽ ഡോസിന്റെ വിവരങ്ങളും നൽകും. ഓൺലൈനായും ഓഫ്‍ലൈനായും രജിസ്ട്രേഷൻ നടത്താം.

ആരോഗ്യപ്രവർത്തകർക്ക് കരുതൽ ഡോസായി നേരത്തെ സ്വീകരിച്ച അതേ വാക്സിൻ തന്നെ നൽകിയാൽ മതിയെന്നും തീരുമാനമായിരുന്നു. രണ്ടാം ഡോസ് കിട്ടി ഒൻപത് മാസത്തിന് ശേഷമാകും ആരോഗ്യ പ്രവർത്തകർക്ക് കരുതൽ ഡോസ് നൽകുക. ഐ.സി.എം.ആർ ഉൾപ്പടെ വിദഗ്ദ്ധ സമിതികൾ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ഇടവേള. ഏപ്രിൽ ആദ്യ വാരത്തിനുള്ളിൽ രണ്ടാമത്തെ ഡോസ് സ്വീകരിച്ചവർക്കാകും കരുതൽ ഡോസ് ആദ്യം ലഭിക്കുക. കരുതൽ ഡോസായി വ്യത്യസ്ത വാക്സിൻ നല്‍കാന്‍ നേരത്തെ കേന്ദ്രം ആലോചിച്ചിരുന്നു. എന്നാൽ ആദ്യ രണ്ട് ഡോസായി സ്വീകരിച്ച അതേ വാക്സിൻ തന്നെ നൽകിയാൽ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം.