nidhina-mol

പാലാ: കൊല്ലപ്പെട്ട സെന്റ് തോമസ് കോളേജ് വിദ്യാർത്ഥിനി നിതിന മോളുടെ കുടുംബത്തിന് സഹായവുമായി ഡി വൈ എഫ് ഐ. 15 ലക്ഷം രൂപയാണ് നിതിനയുടെ അമ്മ ബിന്ദുവിന്റെ ചികിത്സയ്ക്കായി ഡി വൈ എഫ് ഐ സമാഹരിച്ചത്.

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുക കൈമാറി. പത്ത് ലക്ഷം രൂപ സ്ഥിര നിക്ഷേപമായും അഞ്ച് ലക്ഷം സേവിംഗ് നിക്ഷേപമായും ബാങ്കിലിട്ടു. ബിന്ദു കടുത്ത ശ്വാസകോശ രോഗിയാണ്. ഡി വൈ എഫ് ഐയുടെ മേഖലാ ഭാരവാഹിയായിരുന്നു നിതിന മോൾ.

സാമ്പത്തികമായി ഏറെ പിന്നിൽ നിൽക്കുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു നിതിന. ഏഴു വർഷം മുമ്പാണ് തലയോലപറമ്പിലെ പത്താം വാർഡിൽ ഇവർ താമസം തുടങ്ങുന്നത്. അമ്മയും മകളും മാത്രമടങ്ങുന്ന കുടുംബത്തിന് തലയോലപറമ്പിലെ ഒരു സാമൂഹിക സംഘടനയാണ് വീട് വച്ച് നൽകിയത്.

കഴിഞ്ഞ ഒക്ടോബർ ഒന്നിനു രാവിലെ 11.20ന്, ഫുഡ് പ്രൊസസിംഗ് ടെക്നോളജി വിദ്യാർത്ഥിനിയായ നിതിനയെ സഹപാഠിയായ അഭിഷേക് ബ്ലേഡ് കൊണ്ട് കഴുത്തറുത്തു കൊല്ലുകയായിരുന്നു. കേസിൽ കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു.