
കൊച്ചി: കിഴക്കമ്പലത്ത് കിറ്റെക്‌സ് ജീവനക്കാരായ തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് കിറ്റെക്‌സ് എം.ഡി സാബു ജേക്കബ്. നടന്നത് അപ്രതീക്ഷിതമായ സംഭവങ്ങളാണ്. എന്നാൽ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ എല്ലാവരും കുറ്റക്കാരല്ലെന്നും സാബു ജേക്കബ് പറഞ്ഞു.
164 പേരിൽ 13 പേർ മാത്രമാണ് കുറ്റക്കാരെന്നും ബാക്കിയുളളവരെ പ്രതികളാക്കിയത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും സാബു ജേക്കബ് പറഞ്ഞു. കിറ്റെക്‌സിനെയും ട്വന്റി ട്വന്റിയെയും തന്നെയും ഇല്ലാതാക്കാനാണ് സർക്കാർ ശ്രമമെന്ന് സാബു ജേക്കബ് ആരോപിച്ചു.
'ട്വന്റി ട്വന്റി എന്ന പ്രസ്ഥാനം ഇല്ലാതാകണമെങ്കിൽ കിറ്റെക്‌സ് എന്ന പ്രസ്ഥാനം ഇല്ലാതാകണം. എന്നെ ഇല്ലാതാക്കുക, കിറ്റെക്‌സ് ഇല്ലാതാക്കുക, അതിന് എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും ഒറ്റക്കെട്ടായിട്ട്, എല്ലാ ഗവൺമെന്റ് സംവിധാനങ്ങളും ഉപയോഗിച്ച് ഈ പാവപ്പെട്ടവരെയല്ല ഉപദ്രവിക്കേണ്ടത്. നിങ്ങൾക്ക് വേണ്ടത് എന്നെയാണെങ്കിൽ എന്നെയാണ് തുറുങ്കിലടക്കേണ്ടത്. ഈ പട്ടിണി പാവങ്ങളെയല്ല.'-അദ്ദേഹം പറഞ്ഞു.