
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ വീണ്ടും വിമർശനവുമായി കെ മുരളീധരൻ രംഗത്ത്. വിവരമില്ലാത്തതുകൊണ്ടാണ് രാഷ്‌ട്രപതിയുടെ മോട്ടോർ കേഡിലേക്ക് വാഹനം ഇടിച്ചുകയറ്റുന്ന പരിപാടി കാണിച്ചതെന്ന് മുരളീധരൻ പരിഹസിച്ചു. രാഷ്‌ട്രപതിയുടെയോ പ്രധാനമന്ത്രിയുടെയോ മോട്ടോർ കേഡിലേക്ക് ഹോണടിച്ച് കയറ്റിയാൽ വെടിവയ‌്‌ക്കണമെന്നാണ് നിയമം. ഇതൊന്നും പറഞ്ഞുകൊടുക്കാൻ തക്കവണ്ണം ബുദ്ധിയുള്ള ഒരുത്തനും സിപിഎമ്മിൽ ഇല്ലേയെന്നും കെ മുരളീധരൻ ചോദിച്ചു.
കെ മുരളീധരന്റെ വാക്കുകൾ-
'ആദ്യം തന്നെ തിരുവനന്തപുരത്ത് ഒരു മേയറുണ്ട്. അതിനെ വിമർശിച്ചതിനാണ് എന്റെ പേരിൽ കേസു വന്നത്. പക്ഷേ ഇപ്പോൾ ഒരു കാര്യം മനസിലായി; അതിന് വിവരമില്ലെന്ന്. രാഷ്‌ട്രപതിയുടെ മോട്ടോർ കേഡിലേക്ക് വാഹനം ഇടിച്ചുകയറ്റുന്ന പരിപാടി ആരെങ്കിലും ചെയ്യോ? രാഷ്‌ട്രപതിയുടെയോ പ്രധാനമന്ത്രിയുടെയോ മോട്ടോർ കേഡിലേക്ക് ഹോണടിച്ച് കയറ്റിയാൽ വെടിവയ‌്‌ക്കണമെന്നാണ് നിയമം. ഇതൊന്നും പറഞ്ഞുകൊടുക്കാൻ തക്കവണ്ണം ബുദ്ധിയുള്ള ഒരുത്തനും സിപിഎമ്മിൽ ഇല്ലേ?'
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പൂജപ്പുരയിലേക്ക് വരുന്നതിനിടെയാണ് രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയർ ആര്യ രാജേന്ദ്രന്റെ വാഹനം കയറ്റാൻ ശ്രമിച്ചതെന്നാണ് രഹസ്യാന്വേഷണവിഭാഗത്തിന്റെ കണ്ടെത്തൽ. എന്നാൽ പ്രോട്ടോകോൾ ലംഘനമുണ്ടായോയെന്ന് അറിയില്ലെന്നായിരുന്നു മേയറുടെ വിശദീകരണം.