
തിരുവനന്തപുരം: ഗുണ്ടാ ആക്രമണങ്ങളുടെയും കൊലപാതകങ്ങളുടെയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഗുണ്ടകളെ അമർച്ച ചെയ്യാൻ പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കാൻ തീരുമാനം. ഡി.ജി.പിയുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. എഡിജിപി മനോജ് എബ്രഹാമാണ് പുതിയ സംവിധാനത്തിന്റെ സംസ്ഥാന നോഡൽ ഓഫീസർ. എല്ലാ ജില്ലകളിലും രണ്ട് സ്ക്വാഡുകൾ ഉണ്ടാവും. ഗുണ്ടകളെയും മയക്കുമരുന്ന് മാഫിയയേയും അമർച്ച ചെയ്യാൻ നാർകോട്ടിക് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ സ്ക്വാഡുണ്ടാവും.
സ്വർണക്കടത്ത് തടയാൻ ക്രൈം ബ്രാഞ്ച് എസ്.പിമാരുടെ നേതൃത്വത്തിൽ മറ്റൊരു സ്ക്വാഡും പ്രവർത്തിക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ സോഷ്യൽ മീഡിയയിലെ ഇടപെടലുകൾ നിരീക്ഷിക്കാനും തീരുമാനമായിട്ടുണ്ട്. തൊഴിലാളി ക്യാമ്പുകളിൽ സ്ഥിരം നിരീക്ഷണം ഏർപ്പെടുത്തും. മദ്യപാനവും മയക്ക് മരുന്ന് ഉപയോഗവും കുറയ്ക്കാൻ ബോധവത്‌കരണവും സംഘടിപ്പിക്കും. തൊഴിലാളികൾക്ക് ലഹരി വസ്തുക്കളെത്തിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക നിരീക്ഷണം നടത്താനും നിർദ്ദേശമുണ്ട്.
ഓരോ എസ്.എച്ച്.ഒമാരും ഡിവൈ.എസ്.പിമാരും അവരുടെ കീഴിലുള്ള പ്രദേശത്തെ ക്യാമ്പുകളിൽ പ്രത്യേകം നിരീക്ഷണം നടത്തണമെന്നും നിർദ്ദേശമുണ്ട്.