fisherman

തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസവുമായി സംസ്ഥാന സർക്കാർ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലെ അർഹരായ മത്സ്യ തൊഴിലാളി കുടുംബങ്ങൾക്കായി ഇൻഷുറൻസ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും നടത്തി. തൈക്കാട് പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ വെച്ച് നടത്തിയ അദാലത്ത് മത്സ്യബന്ധനവകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ചു.

145 അപേക്ഷകളാണ് അദാലത്തിൽ പരിഗണനയ്ക്ക് വന്നത്. ഇവയിൽ 89 എണ്ണം തീർപ്പാക്കി. 50 പേർക്ക് 4.92 കോടി രൂപയുടെ ചെക്ക് വിതരണം ചെയ്തു. 39 പേരുടെ 3.58 കോടി രൂപയുടെ ഇൻഷുറൻസ് ആനുകൂല്യം തീർപ്പാക്കി. ഇവരുടെ ഇൻഷുറൻസ് തുക ഒരു മാസത്തിനകം വിതരണം ചെയ്യും. 9 വർഷം പഴക്കമുള്ള ക്ലെയിമുകൾ വരെ ഇന്ന് തീർപ്പാക്കിയതിൽ ഉൾപ്പെടുന്നതായി മന്ത്രി അറിയിച്ചു.

കെമിക്കൽ അനാലിസിസ് റിപ്പോർട്ട്, ഡയാറ്റം ടെസ്റ്റ്, ഹിസ്റ്റോ പാതോളജി റിപ്പോർട്ട് തുടങ്ങിയവ ലഭ്യമാകുന്നതിലുള്ള കാലതാമസമാണ് പലപ്പോഴും ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭ്യമാകുന്നത് വൈകുവാൻ കാരണം. ഇന്ന് പരിഗണനയ്‌ക്കെടുത്തതിൽ തീർപ്പാവാത്ത ബാക്കി അപേക്ഷകൾ ഉദ്യോഗസ്ഥ തലത്തിൽ അദാലത്തുകൾ നടത്തി മൂന്ന് മാസത്തിനുള്ളിൽ തീർപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. തൃശൂർ,മലപ്പുറം,കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ അദാലത്ത് ജനുവരി രണ്ടാം വാരം കോഴിക്കോട് വെച്ച് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.