
തിരുവനന്തപുരം: അനീഷ് ജോർജിന്റെ വിയോഗം താങ്ങാനാകാതെ മാതാപിതാക്കൾ. തൊട്ടടുത്ത വീട്ടിൽ മകൻ ജീവനുവേണ്ടി പിടഞ്ഞപ്പോഴും മാതാപിതാക്കൾ ഒന്നുമറിഞ്ഞില്ല. രാവിലെ പൊലീസെത്തി മരണവിവരം അറിയിച്ചപ്പോൾ മാത്രമാണ് യുവാവ് വീട്ടിലിലെന്ന് കാര്യം കുടുംബം അറിയുന്നത്. കുറച്ച് നാളുകൾക്ക് മുൻപ് അനീഷിന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ദിവസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടി വന്നിരുന്നു.
കേസിലെ പ്രതിയായ സൈമൺ ലാലയുടെ മകളും അനീഷും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് അധികമാർക്കും അറിയുമായിരുന്നില്ല. അനീഷിന്റെ വീട്ടിൽ നിന്ന് വെറും 800 മീറ്റർ മാത്രമാണ് സൈമണിന്റെ വീട്ടിലേക്കുള്ള അകലം.
പുലർച്ചെ മൂന്ന് മണിയോടെ ആരും അറിയാതെ അനീഷ് വീട്ടിൽ നിന്ന് പുറത്തിറങ്ങിയെന്ന നിഗമനത്തിലാണ് പൊലീസ്. നാലുമണിയോടെയാണ് കുത്തേറ്റ് വീണത്. സൈമണിന്റെ വീടിന്റെ ഒരു ഭാഗം വാടകയ്ക്ക് നൽകിയിരുന്നു. എന്നാൽ സംഭവസമയത്ത് ഇവിടെ വാടകക്കാർ ഉണ്ടായിരുന്നില്ല.
കൃത്യം നടത്തിയ ഉടൻ തന്നെ സൈമൺ പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു. കള്ളനാണെന്ന് കരുതിയാണ് കുത്തിയതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഉടൻ പൊലീസ് സ്ഥലത്തെത്തി, യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് യുവാവിന്റെ മാതാപിതാക്കളെയും അധികൃതർ വിവരമറിയിക്കുകയായിരുന്നു. അതുവരെ മകൻ വീടിനുള്ളിലുണ്ടെന്ന ധാരണയിലായിരുന്നു രക്ഷിതാക്കൾ.