
കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത സിനിമകളിലെ ഗാനങ്ങളാണ് ഇന്നും മലയാളി തലമുറ വ്യത്യാസമില്ലാതെ ചുണ്ടിൽ മൂളിനടക്കുന്നത്.സംവിധാനം ചെയ്ത സിനിമകളിലെല്ലാം മനോഹര ഗാനങ്ങൾ വേണമെന്ന നിർബന്ധം എന്നും കെ.എസ്.സേതുമാധവനുണ്ടായിരുന്നു.'സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു " എന്ന ഗാനം അരനാഴിക നേരത്തിലാണ്. അതിന്നും ക്രൈസ്തവ സമൂഹം മരണചടങ്ങുകളിൽ ആലപിക്കുന്നുണ്ട്.അനുപമേ അഴകേ , സ്വരങ്ങളേ സ്വപ്ത സ്വരങ്ങളേ ,ദൈവപുത്രനു വീഥിയൊരുക്കാൻ ഈ പാട്ടുകളും അരനാഴിക നേരത്തിലേതാണ്.അച്ഛനും ബാപ്പയും എന്ന ചിത്രത്തിലെ ' മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു"എന്ന വയലാറിന്റെ ഗാനം എന്നും മതസൗഹാർദ്ദത്തിന്റെ ഉത്തമഗീതമാണ്. യേശുദാസിന് ആദ്യ ദേശീയ അവാർഡ് കിട്ടിയത് ആ ഗാനത്തിനാണ്. ശ്രീകുമാരൻ തമ്പി രണ്ട് ചിത്രങ്ങളലെേ സേതുമാധവനൊപ്പം പ്രവർത്തിച്ചുള്ളൂ.അതിൽ ഭാര്യമാർ സൂക്ഷിക്കുക എന്ന ചിത്രത്തിലെ 'ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം..." എന്ന ഗാനം കാലഘട്ടങ്ങളുടെ കാൽപ്പനിക സങ്കല്പങ്ങളെ കോരിത്തരിപ്പിച്ചു.
അതിലേതന്നെ പാട്ടായിരുന്നു ' വൈക്കത്തഷ്ഠമി നാളിൽ. ' പണിതീരാത്തവീടിന് ഈണം പകർന്നത് എം.എസ്.വിശ്വനാഥനാണ്. അതിൽ അദ്ദേഹം തന്നെ പാടിയ ' കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യ ഭാവനേ" എന്ന പാട്ട് ആരു മറക്കും. അതിൽ തന്നെ സുപ്രഭാതം എന്ന ഗാനത്തിലൂടെ ജയചന്ദ്രൻ ആദ്യ ദേശീയ അവാർഡ് കരസ്ഥമാക്കി.ചട്ടക്കാരിയിലെ മന്ദസമീരനിൽ എന്നു തുടങ്ങുന്ന പാട്ട് അടക്കം എല്ലാ ഗാനങ്ങളും സൂപ്പർഹിറ്റായിരുന്നു. ജൂലി ഐ ലൗവ് യൂ അക്കാലത്ത് യുവതയുടെ ചുണ്ടിലേ ഈണമായിരുന്നു.
വാഴ്വേ മായത്തിലേ ചലനം ചലനം, ഈ യുഗം കലിയുഗം, കാറ്റുംപോയി ,ഭഗവാനൊരു കുറവനായി തുടങ്ങി മികച്ച ഗാനങ്ങൾ. അഴകുള്ള സെലീന എന്ന ചിത്രത്തിൽ യേശുദാസിനെ സംഗീത സംവിധായകനാക്കി.മരാളികേ മരാളികേ, പുഷ്പഗന്ധി, താജ് മഹൽ നിർമ്മിച്ച രാജശിൽപ്പി തുടങ്ങി മികച്ച ഗാനങ്ങൾ. ഓപ്പോൾ എന്ന സിനിമയിലെ ' ഏറ്റുമാന്നൂർ അമ്പലത്തിൽ എഴുന്നള്ളത്ത് " എന്ന ഗാനം എസ്.ജാനകിക്ക് മറ്റൊരു ദേശീയ അവാർഡ് കൂടി നേടിക്കൊടുത്തു.കഴിഞ്ഞ  ക്രിസ്മസ് വേളയിൽ ചുക്ക് എന്ന ചിത്രത്തിലെ ' യെരുശലേമിലെ സ്വർഗദൂത" എന്ന പാട്ട് ഓർമ്മിച്ചുപോകുന്നു .എന്നാൽ ആ ചിത്രത്തിലെ തന്നെ ഗാനമായിരുന്നു ഇഷ്ടപ്രാണേശ്വരി. അനുഭവങ്ങൾ പാളിച്ചകളിലെ എല്ലാ പാട്ടുകളും ഹിറ്റായിരുന്നു. ' സർവ്വരാജ്യത്തൊഴിലാളികളെ സംഘടിക്കുവിൻ" ,' പ്രവാചകൻമാരെ പറയൂ ", 'അഗ്നിപർവ്വതം പുകഞ്ഞു" 'കല്യാണി കളവാണി" അങ്ങനെ എത്രയെത്ര ഓർമ്മകൾ. സ്ഥാനാർത്ഥി സാറാമ്മയിൽ അടൂർഭാസിയെക്കൊണ്ട് പാടിച്ച സേതുമാധവൻ ആരോരുമറിയാതെ എന്ന സിനിമയിലൂടെ ' ആ ചാമരം ..."എന്നു തുടങ്ങുന്ന ഫിലോസഫിക്കൽ കോമഡി ഗാനവും കേൾപ്പിച്ചു. സേതുമാധവന്റെ സിനിമകളിലെ പാട്ടുകളെക്കുറിച്ച് എത്രയെഴുതിയാലും തീരില്ല.സമയമാം രഥത്തിൽ എന്ന ഗാനത്തിലേപ്പോലെ അദ്ദേഹം തനിയെ കടന്നു പോയി.