
2008ലെ ജെ.സി.ഡാനിയേൽ പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഞാൻ ഒരു ചാനൽചർച്ചയ്ക്കു പോയിരുന്നു. പുരസ്കാരം ലഭിച്ചത് അർഹനായ വ്യക്തിക്കാണെന്നും വർഷങ്ങൾക്ക് മുമ്പുതന്നെ ഈ ബഹുമതി നൽകേണ്ടിയിരുന്നത് കെ.എസ്. സേതുമാധവനാണെന്നും അതു നൽകാഞ്ഞത് തികഞ്ഞ അനീതിയാണെന്നും ഞാൻ പറഞ്ഞു. തുടർന്ന് സേതുമാധവന്റെ സിനിമകളെപ്പറ്റി അവതാരകയുടെ ചില ചോദ്യങ്ങൾക്ക് വിശദമായ മറുപടിയും പറഞ്ഞു.ചാനലിൽ നിന്നിറങ്ങിയപ്പോഴാണ്, അതുവരെ സ്വിച്ച് ഓഫ് ചെയ്തുവച്ചിരുന്ന ഫോൺ ഓൺ ചെയ്തത്. അപ്പോൾത്തന്നെ ബെല്ലടിച്ചു. 'ഹലോ" പറഞ്ഞതും മറുപടിയെത്തി: 'ഞാൻ സേതുമാധവനാണ്. വിജയകൃഷ്ണൻ ചാനലിൽ പറഞ്ഞതു കേട്ടു. 'താങ്ക്സ്." അത്രതന്നെ. അതിനപ്പുറം ആ വിഷയത്തിൽ എന്തെങ്കിലും പറയാൻ അദ്ദേഹം കൂട്ടാക്കിയില്ല.
ഒരു വർഷം കഴിഞ്ഞ് സേതുമാധവന് ജെ.സി.ഡാനിയേൽ അവാർഡ് ലഭിച്ചു. വാർത്ത വന്ന ദിവസം തന്നെ പഴയ ചാനൽ എന്നെ ചർച്ചയ്ക്കു വിളിച്ചു. അന്ന് സേതുമാധവന് അവാർഡ് ലഭിച്ചതിൽ സന്തോഷം പങ്കുവച്ച എന്നോട് അദ്ദേഹത്തിന്റെ ചലച്ചിത്രകലയുടെ സവിശേഷതകളെക്കുറിച്ചുള്ള ചോദ്യങ്ങളാണ് അവതാരക അധികവും ചോദിച്ചത്. പരിപാടി കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ തലേവർഷത്തെപ്പോലെ തന്നെ എന്റെ ഫോണിൽ ഒരു കാൾ വന്നു.''സേതുമാധവനാണ്. ചാനൽ ചർച്ച കണ്ടിരുന്നു.താങ്ക്സ്."" ഡാനിയേൽ അവാർഡ് ലഭിച്ച ആ ദിവസവും അദ്ദേഹത്തിന് അമിതാവേശമോ അമിതാഹ്ളാദമോ ഇല്ല. ഒരു താങ്ക്സിൽ പ്രതികരണമൊതുക്കി. അതാണ് സേതുമാധവൻ. ഋഷിതുല്യനായ ചലച്ചിത്രകാരൻ. സിനിമയുടെ ലോകത്ത് ഇങ്ങനെയൊരാൾ വേറെയുണ്ടാവുമോ?
ഒരിക്കൽ ഇന്ത്യൻ സിനിമയെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിക്കുവേണ്ടി അദ്ദേഹത്തിന്റെ കുറച്ച് ബൈറ്റുകളെടുക്കാൻ ഞാൻ പരിപാടിയിട്ടു. വളരെ പ്രസിദ്ധനായ ഒരു സംവിധായകൻ എന്നോടു പറഞ്ഞു, സേതുമാധവൻ കാമറയ്ക്കു മുന്നിൽ വരില്ല. നിങ്ങൾ പോകുന്നത് വെറുതേയാണ്. വേണമെങ്കിൽ ബെറ്റുവയ്ക്കാം!
ആ ബെറ്റിൽ സംവിധായകൻ പരാജയപ്പെട്ടു. സേതുമാധവൻ എനിക്ക് ബൈറ്റ് തന്നു. അതറിഞ്ഞ പലരും അദ്ഭുതം കൂറി. 'മലയാളസിനിമയുടെ കഥ" എഴുതിയപ്പോൾ അതിലെ ഏറ്റവും വലിയ അദ്ധ്യായം സേതുമാധവനെക്കുറിച്ചായിരുന്നു. നവതരംഗ സംവിധായകരെക്കുറിച്ച് ദീർഘമായി എഴുതുന്നവർക്കാർക്കും സേതുമാധവൻ എഴുതപ്പെടേണ്ട ഒരാളായി തോന്നിയിരുന്നില്ല. കൊമേഴ്സ്യൽ എന്ന ഒരു വിശേഷണത്തിൽ അവർക്ക് അദ്ദേഹത്തെ ഒഴിവാക്കാൻ കഴിഞ്ഞു. എന്നാൽ, മലയാളസിനിമയിൽ കാലം അവശേഷിപ്പിക്കുന്ന സിനിമകളിൽ ഏറിയ പങ്കും സേതുമാധവന്റേതാണെന്നതാണ് സത്യം.
മലയാളത്തിലെ നടീനടന്മാരെക്കൊണ്ട് ഏറ്റവും മികച്ച പ്രകടനം നടത്തിച്ചത് സേതുമാധവനാണ്. അനുഭവങ്ങൾ പാളിച്ചകൾ, ഒരു പെണ്ണിന്റെ കഥ, യക്ഷി, വാഴ്വേ മായം, ഓടയിൽ നിന്ന്, ദാഹം തുടങ്ങിയ ചിത്രങ്ങളിലൂടെ സത്യൻ, 'അരനാഴികനേര"ത്തിലൂടെ കൊട്ടാരക്കര, സ്ഥാനാർത്ഥി സാറാമ്മ, ഒരു പെണ്ണിന്റെ കഥ, വാഴ്വേ മായം, ദേവി തുടങ്ങിയ ചിത്രങ്ങളിലൂടെ ഷീല, 'ഓപ്പോളി"ലൂടെ ബാലൻ കെ.നായർ.... അങ്ങനെ നീളുന്ന പട്ടികയാണത്.ഒരാഴ്ച മുൻപാണ് സേതുസാറിനെ ഞാൻ അവസാനമായി വിളിച്ചത്.അദ്ദേഹത്തെപ്പറ്റി ഒരു ഡോക്യുമെന്ററി ചെയ്യാൻ ഞാനാഗ്രഹിക്കുന്നു എന്ന് പറഞ്ഞു. 'എന്നെ ഷൂട്ട് ചെയ്യില്ലല്ലോ?"എന്നദ്ദേഹം ചോദിച്ചു.' ഇല്ല. ആവശ്യമുള്ള ബൈറ്റ്സ് എന്റെ കൈയിലുണ്ട് " എന്ന് ഞാൻ മറുപടി പറഞ്ഞു. മാത്രമല്ല, സേതുമാധവൻ ചിത്രങ്ങളിലൂടെ ഒരു ചലച്ചിത്രനിരൂപകന്റെ സഞ്ചാരം എന്ന നിലയ്ക്കാണ് ഞാൻ ഡോക്യുമെന്ററി ഒരുക്കുന്നതെന്നും മറ്റാരുടെയും ബൈറ്റുകളുണ്ടാവില്ലെന്നും ഞാൻ പറഞ്ഞു. അദ്ദേഹത്തിന് സന്തോഷമായി. 'ഡോക്യുമെന്ററി വരട്ടെ. നമുക്ക് കാണാം" എന്ന് അദ്ദേഹം പറഞ്ഞു. ഈ വാക്കുകൾ ഓർക്കുമ്പോൾ എന്റെ നഷ്ടബോധം ഇരട്ടിക്കുകയാണ്.
(പ്രശസ്ത ചലച്ചിത്ര നിരൂപകനും  സംവിധായകനുമാണ് ലേഖകൻ)